തിരുവനന്തപുരം: സംസ്ഥാന നിയമസഭയോട് സി എ ജി അനാദരവ് കാണിച്ചെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സി എ ജി റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുളളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിര്‍വചനത്തില്‍ കിഫ്‌ബി വരില്ലെന്നും ബോഡി കോര്‍പ്പറേറ്റായ കിഫ്ബിക്ക് വിദേശ വായ്‌പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ മറുപടി തൃപ്‌തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് തങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ അടിയന്തര പ്രമേയം സഭ തളളി. ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ എം സ്വരാജ് പറഞ്ഞത്.
ഭരണഘടനാ ആര്‍ട്ടിക്കിള്‍ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ഇത് കിഫ്ബിക്ക് ബാധകമല്ല. യു ഡി എഫ് എം എല്‍ എമാര്‍ കിഫ്ബി പദ്ധതിയുടെ പുരോഗതി ഫോട്ടോ വച്ച് പ്രചരിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ യു ഡി എഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാന്‍ വന്നവര്‍ കണക്ക് പരിശോധിച്ച് പോയ്ക്കോളണം. സി എ ജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നില്‍ക്കുകയാണ് യു ഡി എഫെന്നും സ്വരാജ് ആരോപിച്ചു.
സ്വരാജിന്റേത് മൈതാന പ്രസംഗമെന്ന് വി ടി ബല്‍റാം വിമര്‍ശിച്ചു. കിഫ്‌ബിയെ എതിര്‍ക്കുമ്പോള്‍ വികസന വിരോധികളെന്ന് വിളിക്കുന്നു. കിഫ്‌ബി ഭരണഘടന പ്രകാരം സ്റ്റേറ്റ് എന്ന പരിധിയില്‍ വരും. വിദേശ വായ്‌പ എടുക്കുന്നതിലെ ഭരണഘടനാ വ്യവസ്ഥ കിഫ്‌ബിക്കും ബാധകമാകും. മസാല ബോണ്ട് ആരൊക്കെ വാങ്ങിയെന്ന കണക്കുപോലും സര്‍ക്കാരിനില്ലെന്നും വി ടി ബല്‍റാം ആരോപിച്ചു.
Discussion about this post