കൊൽക്കത്ത: രാഷ്ട്രതന്ത്രത്തിന്റെ മർമ്മമറിഞ്ഞ നീക്കങ്ങളുമായി ബിജെപി ബംഗാളിൽ കുതിച്ച് കയറുമ്പോൾ കിതച്ച് തൃണമൂൽ കോൺഗ്രസും മറ്റ് പാർട്ടികളും. അമിത് ഷാ- നരേന്ദ്ര മോദി സഖ്യം ബംഗാളിൽ കളം നിറഞ്ഞാടുമ്പോൾ പിടിച്ചു നിൽക്കാൻ സക്ഷാൽ മമതക്ക് പോലും കഴിയുന്നില്ല എന്നതാണ് ബംഗാളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും ബംഗാൾ സന്ദർശിക്കുന്നു എന്ന വാർത്ത മറ്റ് പാർട്ടികൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. മോദി എന്ന ജനനായകന്റെ സാന്നിദ്ധ്യം എത്രമേൽ സ്വാധീനമുണ്ടാക്കുന്നതാണ് എന്നത് ഏവർക്കും ദേശീയ രാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽ വ്യക്തമാണ്. നരേന്ദ്ര മോദി ബംഗാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന രഥയാത്രയും അമിത് ഷായുടെ ബംഗാൾ സന്ദർശനങ്ങളും വ്യക്തമായ ചൂണ്ടുപലകയാകുകയാണ്.
ബംഗാളിൽ ഇന്ന് തൃണമൂലിന്റെ മുഖ്യ എതിരാളി ബിജെപിയാണ്. മമതയുടെ പത്ത് വർഷത്തെ ഭരണം അവസാനിപ്പിക്കുമെന്ന് ബിജെപി പറയുമ്പോൾ അതിന് പല അർത്ഥങ്ങളുമുണ്ടെന്ന് മറ്റാരെക്കാളും നന്നായി മമതക്ക് അറിയാം. ബംഗാളിൽ ബിജെപി എത്രമാത്രം വളർന്നിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദക്ഷിണ കൊൽക്കത്തയിൽ 18ന് ബിജെപി നടത്തിയ വൻ റാലിക്കു നേരെ തൃണമൂൽ കോൺഗ്രസുകാരുടെ ആക്രമണത്തിന് ശേഷം അതേ നാണയത്തിൽ ബിജെപി നൽകിയ ശക്തമായ തിരിച്ചടി.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും തൃണമൂലിൽനിന്നു രാജിവച്ച് ബിജെപിയുടെ പുതിയ താരമായി മാറിയ സുവേന്ദു അധികാരിയുമായിരുന്നു റാലി നയിച്ചത്. സുവേന്ദുവിന്റെ വ്യക്തമായ അറിവും ആസൂത്രണവും ബിജെപിയുടെ തിരിച്ചടിയിൽ പ്രകടമായിരുന്നു. തിരിച്ചടി നന്നായി ആസ്വദിച്ച സുവേന്ദു പ്രവർത്തകരെ അഭിനന്ദിച്ചിരുന്നു. മോദി പാകിസ്ഥാനിൽ ചെയ്തത് പോലെ മിനി പാകിസ്ഥാനികളുടെ വീട്ടിൽ കയറി കൊടുത്ത അടി എന്നാണ് സംഭവത്തെ സുവേന്ദു വിശേഷിപ്പിച്ചത്. ഇന്നത്തെ ബംഗാളിലെ രാഷ്ട്രീയം ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം പോലെയാണ്. തൃണമൂൽ പ്രവർത്തകർ ഇന്നു ബിജെപിക്കാരെ അടിച്ചാൽ നാളെ അവർ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗവർണ്ണർ ജഗദീപ് ധാങ്കറും മമത സർക്കാരിന്റെ പത്തി നോക്കി അടിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെയും ഭരണഘടനാ സംവിധാനത്തിന്റെയും തകർച്ച ചൂണ്ടിക്കാട്ടി ആറാമത്തെ റിപ്പോർട്ട് കഴിഞ്ഞയാഴ്ച അദ്ദേഹം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നു കൊൽക്കത്തയിൽ നടന്ന സംഭവവികാസങ്ങൾ കൃത്യമായി ബിജെപിക്ക് അനുകൂലമാണെന്ന് പറയേണ്ടി വരും. പ്രധാനമന്ത്രിയെക്കണ്ട് ആവേശത്തിൽ ജയ് ശ്രീറാം വിളിച്ച ബിജെപി പ്രവർത്തകർ മമതയുടെ നില തെറ്റിച്ചു. തുടർന്ന് യോഗത്തിൽ പ്രസംഗിക്കാൻ മമത കൂട്ടാക്കിയില്ല. ജയ് ശ്രീറാം വിളികളോട് മമതക്ക് അസഹിഷ്ണുതയാണെന്ന് നേരത്തെ ബംഗാളിൽ പരക്കെ പ്രചാരണമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബംഗാളിൽ നടന്ന ജയ് ശ്രീ റാം വിവാദം മമതക്ക് തിരിച്ചടിയായപ്പോൾ ബിജെപി വൻ നേട്ടമുണ്ടാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ബിജെപി തൃണമൂലിനെ തറ പറ്റിച്ചിരുന്നു. തെക്കും കിഴക്കും ഭാഗങ്ങളിൽ അതേ ശുഭപ്രതീക്ഷയാണ് ബിജെപി വെച്ചു പുലർത്തുന്നത്. നന്ദിഗ്രാമിൽ തൃണമൂലിനെ ചാരത്തിൽ നിന്ന് ഉയിർപ്പിച്ച സുവേന്ദു അധികാരി ഇന്ന് ബിജെപിയുടെ സാരഥിയാണ്. അവിടെ കഷ്ടിച്ച് 700 വോട്ടിന്റെ ഭൂരിപക്ഷമാണു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃണമൂലിന് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മമതയുടെ നിയമസഭാ മണ്ഡലമായ ഭവാനിപ്പുരിലും സിംഗൂരിലും ബിജെപി കുതിച്ചു കയറിയിരുന്നു. ഇടത് പക്ഷത്തെ നിഷ്കരുണം തൂത്തെറിഞ്ഞ പാരമ്പര്യമുള്ള ഈ മണ്ഡലങ്ങൾ ഇന്ന് മമതയെയും കൈവിടാനുള്ള എല്ലാ സാദ്ധ്യതകളും നിലനിൽക്കുന്നു.
ബിജെപിയെ നേരിടാൻ ഇടത്–കോൺഗ്രസ് ദേശീയ നേതൃത്വങ്ങളോട് മമത അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാന നേതൃത്വങ്ങൾക്ക് മമത ചതുർത്ഥിയാണ് എന്നതാണ് കാര്യം. മമതയ്ക്കെതിരായ വികാരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇടതുമായി സഖ്യത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി മമത വിരോധിയായ അധീർ രഞ്ജൻ ചൗധരിയെ നിയോഗിച്ചതും ഈ പശ്ചാത്തലത്തിലാണ്.
തൃണമൂലിന്റെ തകർച്ചയിൽ നിന്നും പുനരുജ്ജീവനം എന്ന ആശയമാണ് പ്രവർത്തകരെ നഷ്ടമായ ഇടത് പക്ഷവും കോൺഗ്രസും സംസ്ഥാനത്ത് പിന്തുടരുന്നത്. കേഡർ പാർട്ടിയായ ബിജെപിയിൽ വിള്ളൽ വീഴ്ത്താം എന്ന് തൽക്കാലം ഇരു കൂട്ടർക്കും പ്രതീക്ഷയില്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബംഗാളിലെ സ്വാധീനമാണ് ജയ് ശ്രീറാം വിളികളോട് മമത പുലർത്തുന്ന ഭയപ്പാടിൽ നിന്നും വ്യക്തമാകുന്നത്. അബ്ബാസ് സിദ്ദിഖിയും ഒവൈസിയും കൈ കോർക്കുന്നത് മുസ്ലീം വോട്ടുകളിൽ വീഴ്ത്താൻ പോകുന്ന വിള്ളലും മമതയെ ഭയപ്പെടുത്തുന്നു. കൂടാതെ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങളും മമതയ്ക്ക് ഉറക്കം നഷ്ടപ്പെടുത്തുകയാണ്. ജാതി മത ഭേദമെന്യെ കൊൽക്കത്തയുടെ വികാരമായ ഗാംഗുലി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾ സത്യമായാലും അല്ലെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് ബംഗാളിൽ നിർണ്ണായകമാകും. അമിത് ഷായുടെ മകൻ ജയ് ഷായുമായി ഗാംഗുലിക്ക് ഉള്ള വ്യക്തിപരവും ഔദ്യോഗികവുമായ അടുപ്പവും ബിജെപിക്ക് ഗുണം ചെയ്യാനാണ് സാദ്ധ്യത.
Discussion about this post