ഡൽഹി: കർഷക സമരത്തിന്റെ മറവിൽ ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങൾക്കിടെ ഒറ്റപ്പെട്ടു പോയ സ്കൂൾ കുട്ടികൾക്ക് രക്ഷകരായി ഡൽഹി പൊലീസ്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം തലസ്ഥാനത്തെ അക്രമങ്ങൾക്കിടയിൽ അകപ്പെട്ട് വിറങ്ങലിച്ച് പോയ ഇരുന്നൂറോളം സ്കൂൾ കുട്ടികൾക്കും കലാകാരന്മാർക്കുമാണ് ഡൽഹി പൊലീസ് സഹായമെത്തിച്ചത്.
പരേഡിന് ശേഷം ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന കുട്ടികൾ അക്രമം കണ്ട് ഭയവിഹ്വലരായി. കൃപാണങ്ങളും വാളുകളും കൊണ്ട് അക്രമികൾ പൊലീസിനെ ആക്രമിക്കുന്ന സമയത്തും കുട്ടികളുടെ കാര്യത്തിൽ പൊലീസ് അതീവ ജാഗ്രത പുലർത്തി. ഭയന്നു കരഞ്ഞ കുട്ടികൾക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം ഡിസിപി ആന്റോ അൽഫോൺസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിൽ കുട്ടികളെ സുരക്ഷിതരായി പൊലീസ് വാഹനത്തിൽ ദരിയാഗഞ്ചിൽ എത്തിച്ചു.
വഴിയിലുടനീളം അക്രമികൾ പൊലീസിനെ മർദ്ദിക്കുന്നതും കോട്ടമതിലിന് മുകളിൽ നിന്നും ചവിട്ടി താഴെയിടുന്നതും കാണാമായിരുന്നുവെന്ന് കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന കലാകാരന്മാർ ദേശീയ മാധ്യമത്തോട് പറഞ്ഞു. കലാപ സമാനമായ സാഹചര്യത്തിന്റെ സമ്മർദ്ദത്തിനിടയിലും കുട്ടികളെ രക്ഷപ്പെടുത്താൻ കാട്ടിയ ഡൽഹി പൊലീസിന്റെ ശുഷ്കാന്തിക്ക് സാമൂഹിക മാദ്ധ്യമങ്ങളിൽ പിന്തുണ വർദ്ധിക്കുകയാണ്.
Discussion about this post