ഡൽഹി: താണ്ഡവ് വെബ് സീരീസിലെ നടൻ മുഹമ്മദ് സീഷാൻ അയ്യൂബിന്റെയും സംഘത്തിന്റെയും അറസ്റ്റ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇത് വ്യക്തമാക്കിയത്.
മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്യപ്പെട്ടതിന്റെ പേരിൽ തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ് ഐ ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അയ്യൂബ്, ആമസോൺ പ്രൈം വീഡിയോ മേധാവി, മറ്റ് അണിയറ പ്രവർത്തകർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
അതേസമയം രാജ്യത്താകമാനം പരമ്പരയുടെ അണിയറ പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന പരാതികൾ യോജിപ്പിച്ച് നിയമനടപടികൾ മുന്നോട്ട് കൊണ്ട് പോകാൻ സുപ്രീം കോടതി സമ്മതിച്ചു. അറസ്റ്റ് ഒഴിവാക്കാൻ പരാതിക്കാർക്ക് അനുബന്ധ ഹൈക്കോടതികളെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി അറിയിച്ചു.
Discussion about this post