തിരുപ്പതി: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്‌മജയെയും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിചിത്രമായ പെരുമാറ്റത്തോടെ മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില പരിശോധനയ്‌ക്കാണ് ഇരുവരെയും തിരുപ്പതി എസ്.വി.ആര്‍.ആര്‍ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഇളയമകള്‍ സായി വിദ്യയെ കൊന്നത് മൂത്തമകളായ ആലേഖ്യയാണെന്നും അവള്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ ആലേഖ്യയെ കൊന്നതെന്നും പദ്‌മജ അറിയിച്ചിരുന്നു. എന്നാല്‍ മനോനില തെറ്റിയ ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. രസതന്ത്രത്തില്‍ ഡോക്‌ടറേറ്റുളള പുരുഷോത്തം നായിഡു സ്ഥലത്തെ സര്‍ക്കാര്‍ കോളേജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അദ്ധ്യാപികയാണ് പദ്‌മജ.
ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ഇവര്‍ അന്ധവിശ്വാസത്തിന് അടിമപ്പെട്ട് ക്രൂരകൃത്യം നടത്തിയതിന്റെ ഞെട്ടലിലാണ് പൊലീസും ഇവിടുത്തെ നാട്ടുകാരും. ഡോ. പുരുഷോത്തം നായിഡുവിന്റെ മനോനില നിലവില്‍ സാധാരണ പോലെയാണ്.എന്നാല്‍ ഭാര്യ പദ്‌മജ താന്‍ ശിവനാണെന്നും കൊവിഡ് രോഗത്തിന് കാരണമാകുന്ന വൈറസിന് ജന്മമേകിയത് താനാണെന്നും അഭിപ്രായപ്പെട്ടു. ഇവരില്‍ നിന്ന് കൊവിഡ് പരിശോധനയ്‌ക്ക് സാമ്പിള്‍ ശേഖരിക്കാന്‍ പൊലീസും ആശുപത്രി അധികൃതരും ഏറെ പണിപ്പെട്ടു.
‘എന്റെ തൊണ്ടയില്‍ വിഷമുണ്ട്. അതുകൊണ്ട് എനിക്ക് കൊവിഡ് പരിശോധിക്കേണ്ട ആവശ്യമില്ല.’ ആരോഗ്യപ്രവര്‍ത്തകരോട് പദ്‌മജ പറഞ്ഞു.മക്കള്‍ പുനര്‍ജനിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് ഇരുവരും മക്കളായ ഭോപാലിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി അലേഖ്യ(27), സംഗീത ബിരുദ വിദ്യാര്‍ത്ഥിനി സായി വിദ്യ(23) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്‌ചയായിരുന്നു സംഭവമെങ്കിലും പുറംലോകമറിഞ്ഞപ്പോള്‍ തിങ്കളാഴ്‌ചയായി.
പെണ്‍കുട്ടികളുടെ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റാന്‍ പൊലീസിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. മക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോയെന്ന് ഇവരുടെ കംപ്യൂട്ടറിലെയും സിസിടിവിയിലെയും ദൃശ്യങ്ങള്‍ വഴി പൊലീസ് അന്വേഷിക്കുകയാണ്.
Discussion about this post