ഡൽഹി: കർഷക സമരത്തിന്റെ മറവിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾക്കെതിരെ കർശന നടപടി തുടർന്ന് കേന്ദ്ര സർക്കാർ. അക്രമത്തിന് ഉത്തരവാദികളായ 37 നേതാക്കൾക്കെതിരെ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഇതിൽ മേധാ പട്കർ, ബൂട്ടാ സിങ്, യോഗേന്ദ്ര യാദവ്, ദര്‍സന്‍ പാല്‍, രാകേഷ് ടിക്കായത്ത്, ഗുര്‍നാംസിങ് ചദൂനി, ജെഗീന്ദർ ഉപഗ്രഹ എന്നിവർ ഉൾപ്പെടുന്നു.
വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് 550 അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തു. അക്രമത്തിൽ മുന്നൂറോളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.
അതേസമയം അക്രമങ്ങളുടെ പേരിൽ സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ട് കർഷക സംഘടനകൾ അറിയിച്ചു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകളാണ് കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ പരേഡിനിടെയുണ്ടായ അക്രമങ്ങളെ സംഘടനാ നേതാക്കള്‍ അപലപിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന അക്രമങ്ങളില്‍ ഏറെ വേദനിക്കുന്നതായി ഇരു സംഘടനകളുടെയും നേതാക്കൾ അറിയിച്ചു.
സമരത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ അരങ്ങേറിയ അക്രമങ്ങളുടെ പേരിൽ കർഷക സംഘടനകളിൽ ഭിന്നത രൂക്ഷമാകുകയാണ്. ട്രാക്ടര്‍ റാലിക്ക് പിന്നാലെ പാര്‍ലമെന്റിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് കര്‍ഷക സംഘടനകള്‍ പിന്‍വലിച്ചേക്കും. ഇക്കാര്യത്തിൽ കർഷക സംഘടനകളുടെ പ്രസ്താവന ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
Discussion about this post