ലക്‌നൗ: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരനായ നവരീത് സിംഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് വിവരം.ഓസ്ട്രേലിയയില്‍ വച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു നവരീതിന്റെ വിവാഹം. പാര്‍ട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയത്.
അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചതോടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാക്ടര്‍ റാലിക്കിടെ ട്രാക്ടർ ബാരിക്കേറ്റിലേക്ക് ഓടിച്ചു കയറ്റുന്നതിനിടെ മറിഞ്ഞാണ് ഐടിഒയില്‍വച്ച് നവരീത് മരിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നവരീതിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു. വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍ മരണം സംഭവിച്ചതിന്റെ വേദനയിലാണ് ബന്ധുക്കളും നവരീതിന്റെ സുഹൃത്തുക്കളും.
ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് നവരീത് സിംഗ് ഓസ്ട്രേലിയയിലേയ്ക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം. നവരീതിനെ രക്തസാക്ഷിയായാണ് ബന്ധുക്കള്‍ കാണുന്നത്. അതേസമയം യുവാവിന്റെ മരണസമയത്തെ വീഡിയോ വൈറലാണ്.
Discussion about this post