ന്യൂഡല്‍ഹി: ഇന്ത്യയില്‍ 70 ശതമാനം കോവിഡ് രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ഇന്ത്യയില്‍ ആകെ 153 പേരില്‍ യുകെയില്‍ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. അതേസമയം രാജ്യത്തെ കഴിഞ്ഞ ഏഴ് ദിവസത്തിലുള്ളില്‍ 147 ജില്ലകളിലും 14 ദിവസത്തിനുള്ളില്‍ 18 ജില്ലകളിലും 21 ദിവസത്തില്‍ 6 ജില്ലകളിലും 28 ദിവസത്തിലുള്ളില്‍ 21 ജില്ലകളിലും ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,666 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,07,01,193 ആയി. അതേസമയം ലോകത്തു ആഗോളതലത്തിൽ ലോകത്ത് കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,90,732 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 16,852 മരണവും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്.
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിനുശേഷം വൈറസ് ബാധിതരുടെ എണ്ണം അതിവേഗം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാള്‍ 70 ഇരട്ടി വ്യാപനശേഷി പുതിയ വകഭേദത്തിനുണ്ടെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗവ്യാപനത്തിന് അറുതിയുണ്ടായിട്ടില്ല.
Discussion about this post