നയ്പിഡോ ∙ മ്യാൻമറിൽ പട്ടാളത്തിനുള്ള സ്വാധീനശക്തി തെളിയിക്കുന്നതായി തിങ്കളാഴ്ച പുലർച്ചെ നടന്ന അട്ടിമറി. 10 വർഷം പിന്നിടുന്ന ജനാധിപത്യ പരീക്ഷണങ്ങളെയാണു പട്ടാളം കശാപ്പു ചെയ്തത്. 1962 മുതൽ അരനൂറ്റാണ്ടോളം പട്ടാളം ഭരിച്ച മ്യാൻമറിൽ ഓങ് സാങ് സൂ ചിയുടെ നേതൃത്വത്തിലുള്ള ആദ്യ ജനാധിപത്യ സർക്കാർ അധികാരത്തിലേറിയത് 2015ൽ ആണ്. 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞു ജനാധിപത്യ സമരം നയിച്ച സൂ ചിക്കു സമാധാനത്തിനുള്ള നൊബേൽ സമ്മാനവും ലഭിച്ചിരുന്നു.
5 വർഷം കൂടി ഭരണത്തുടർച്ച ആഗ്രഹിച്ചിരുന്ന സൂ ചി പക്ഷേ പാർലമെന്റിലേക്കു പോകുന്നതിനു പകരം എത്തിയത് തടവറയിൽ. രോഹിൻഗ്യ വംശഹത്യയുടെ പേരിൽ സമീപകാലത്തു രാജ്യാന്തര അംഗീകാരത്തിൽ ഇടിവു വു സംഭവിച്ചിട്ടുണ്ടെങ്കിലും മ്യാൻമറിൽ ഇപ്പോഴും ഏറ്റവും ജനപ്രീതിയുള്ള നേതാവ് സൂ ചിയാണ്. നവംബറിലെ തിരഞ്ഞെടുപ്പിൽ പട്ടാളത്തിന്റെ പിന്തുണയുള്ള കക്ഷികളുടെ ദയനീയ പരാജയമാണ് പട്ടാളനേതൃത്വത്തെ രോഷാകുലരാക്കിയത്.
ക്രമക്കേട് ആരോപണം തിരഞ്ഞെടുപ്പു കമ്മിഷൻ തള്ളിക്കളഞ്ഞതോടെ പ്രതിസന്ധി മൂർച്ഛിച്ചു. മ്യാൻമറിലെ പ്രധാന നഗരമായ യാങ്കൂണിൽ കഴിഞ്ഞയാഴ്ച മുതൽ പട്ടാള ടാങ്കുകൾ നിരത്തിലിറങ്ങിയിരുന്നു. അട്ടിമറി സാധ്യത തള്ളിയതിനു പിന്നാലെയാണ് അപ്രതീക്ഷിതമായ ഇന്നലെ രാവിലെ പട്ടാളം അധികാരം പിടിച്ചത്. രാവിലെ മുതൽ ടിവിയിൽ പട്ടാള ടിവി മാത്രമേ ലഭ്യമായിരുന്നുള്ളൂ. തലസ്ഥാന നഗരമായ നയ്‌പിഡോയിൽ ഫോണും ഇന്റർനെറ്റും നിശ്ചലമായി. തെരുവുകളിൽ സൈന്യം റോന്തു ചുറ്റി.
അടിയന്തര സാഹചര്യങ്ങളിൽ രാജ്യഭരണം സായുധ സേനാ കമാൻഡർക്കു കൈമാറാമെന്ന ഭരണഘടനാവ്യവസ്ഥ വച്ചാണു ഇപ്പോഴത്തെ അട്ടിമറി.2011 മുതൽ സായുധാ സേനാ കമാൻഡറാണ് കരസേനാ മേധാവി കൂടിയായ മിൻ ഓങ് ലെയ്ങ്. താമസിയാതെ സൈന്യത്തിൽ നിന്നു വിരമിക്കുന്ന ലെയ്ങ്ങിനെ പുതിയ തിരഞ്ഞെടുപ്പു നടത്തി ഭരണതലപ്പത്തു നിലനിർത്താനാണു പട്ടാളത്തിന്റെ പദ്ധതി. 2017ൽ രാജ്യത്തിനെതിരെ തിരിഞ്ഞ റോഹിൻഗ്യകളെ വംശഹത്യ ചെയ്തതും ഇദ്ദേഹം ആയിരുന്നു.
രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെത്തുടർന്ന് 7 ലക്ഷത്തിലേറെ രോഹിൻഗ്യ മുസ്‌ലിംകളാണു പലായനം ചെയ്യേണ്ടിവന്നത്. ഈ നടപടിക്കു നേതൃത്വം നൽകിയതു ലെയ്ങ്ങായിരുന്നു. 2019ൽ യുഎസ് ലെയ്ങ്ങിന്റെ യുഎസിലെ സ്വത്തുക്കൾ മരവിപ്പിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post