വീട്ടു ജോലികൾ ചെയ്യുന്നതിനിടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്ന രണ്ടു മൈസൂർ സ്വദേശികൾ രജിതയുടെ വീട്ടിലെത്തിയത്. മൈസൂരിലെ എസ്‌എസ് സേവാശ്രമം ട്രസ്റ്റിന്റെ പ്രവർത്തകരാണ് ഇവരെന്നാണ് ഇവർ വീട്ടുകാരെ പരിചയപ്പെടുത്തിയതും. തിങ്കളാഴ്ച ഉച്ചയ്ക്കാണിവർ രജിതയുടെ വീട്ടിലെത്തിയത്. പഴയ വസ്ത്രങ്ങൾ ചോദിച്ചപ്പോൾ ഭർത്താവിന്റെ രണ്ടു ഷർട്ടും മുണ്ടും ആണ് രജിത നൽകിയത്. എന്നാൽ രജിതയ്ക് ഒരു അബദ്ധം പറ്റിയിരുന്നു.
ഭർത്താവിന്റെ ഈ ഷർട്ടുകളിൽ ഒന്നിന്റെ പോക്കറ്റിലായിരുന്നു മാലയും മോതിരവും അഴിച്ചു വെച്ചിരുന്നത്. രണ്ടര പവൻ ഉണ്ടായിരുന്നു രണ്ടും കൂടി. ഇതറിഞ്ഞത് വൈകുന്നേരവും. ഉടൻ തന്നെ ഇവർ ഭർത്താവുമൊന്നിച്ചു നാദാപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വന്നവർ മൈസൂര് സ്വദേശികൾ ആണെന്നല്ലാതെ വേറെ ഒരു വിവരവും രജിതയ്ക്ക് അറിയുകയുമില്ലായിരുന്നു. സ്വർണ്ണം നഷ്ടമായെന്ന് ഉറപ്പിച്ചു വിഷമത്തിൽ ഇരിക്കെയാണ് ചൊവ്വാഴ്ച ഷർട്ട് വാങ്ങി പോയവർ വീടിന്റെ പടികടന്നെത്തിയത്.
ഇരുവരും സന്തോഷത്തോടെ മാലയും മോതിരവും ഇവർക്ക് കൈമാറുകയും ചെയ്തു. സുനിലും തുക്കാറാമും ഷർട്ടുകളും മറ്റ് തുണിത്തരങ്ങളും രാത്രി റൂമിലെത്തി മടക്കി വെക്കുന്നതിനിടെയാണ് സ്വർണ്ണാഭരണങ്ങൾ കണ്ണിൽ പെട്ടത്. രജിത നൽകിയത് അധികം പഴക്കമില്ലാത്ത ഷർട്ടായിരുന്നതിനാൽ അവർ അത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ആണ് അവർ സാധനങ്ങൾ തിരിച്ചേൽപ്പിച്ചത്. കുനിങ്ങാടിലെ ഒരു വീട്ടിലാണ് ഇത്തരം ഒരു സത്യസന്ധമായ കാര്യം നടന്നത്.
Discussion about this post