രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കവെ 200 ഓളം പേര് മരണമടഞ്ഞു എന്നും ഇവരെ അനുസ്മരിക്കാനെന്ന പേരിൽ മൗനപ്രാര്‍ത്ഥന നടത്തുകയും ചെയ്ത സംഭവത്തിലാണ് അവകാശ ലംഘനം. ബിജെപി അംഗങ്ങളായ സഞ്ജയ് ജയ്‌സ്വാള്‍, രാകേഷ് സിംഗ്, പി.പി. ചൗധരി എന്നിവരുടേതാണ് അവകാശ ലംഘന നോട്ടിസ്.
തൃണമൂല്‍, ഡിഎംകെ അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി സ്പീക്കറുടെ അനുമതി തേടാതെ നടത്തിയ ഈ മൗന പ്രാര്‍ത്ഥനയ്ക്ക് എതിരെ ആണ് നോട്ടിസ്. 200 ഓളം കര്‍ഷകര്‍ മരിച്ചു എന്നും സര്‍ക്കാര്‍ അവരെ ആദരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു രാഹുലിന്റെ മൗന പ്രാര്‍ത്ഥന. സ്പീക്കറുടെ അനുവാദം ഇല്ലാതെ സഭയില്‍ യാതൊരു ഔദ്യോഗിക കണക്കുമില്ലാത്ത മരണത്തിൽ മൗനപ്രാര്‍ത്ഥന നടത്തുക വഴി രാഹുല്‍ അവകാശലംഘനം നടത്തി എന്നാണ് നോട്ടിസിലെ ആരോപണം.
പാര്‍ലമെന്ററി ചട്ടങ്ങളുടെയും മര്യാദകളുടെയും ഗുരുതരമായ ലംഘനമാണ് രാഹുല്‍ നടത്തിയതെന്ന് നോട്ടിസ് ആരോപിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം രാജ്യസഭ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ലോക്‌സഭ ഇന്നും സമ്മേളിക്കും.ബജറ്റിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കുകയാണ് ഇന്നത്തെ പ്രധാന ലോക്‌സഭാ അജണ്ട. ചര്‍ച്ച ഉപസംഹരിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സഭയില്‍ മറുപടി പറയും.
Discussion about this post