തമിഴ് സൂപ്പർ താരം ആര്യക്കെതിരെ വൻ സാമ്പത്തിക തട്ടിപ്പ് കേസുമായി യുവതി. ആര്യയ്ക്കെതിരെ ജർമ്മൻ യുവതി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതി നൽകി. വിദ്ജ നവരത്നരാജയുടെ പരാതിയെ തുടർന്ന് ആര്യയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവാഹ വാഗ്ദാനം നൽകി ആര്യ തന്നെ വഞ്ചിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. യുവതി പ്രധാനമന്ത്രിക്കും മറ്റ് അധികൃതർക്കും നൽകിയ പരാതി ഇങ്ങനെ:
എൻ്റെ പേര് വിദ്ജ നവരത്നരാജ എന്നാണ്. ഞാൻ ഒരു ജർമ്മൻ വംശയാണ്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഞാൻ താമസിക്കുന്നത് ജർമ്മനിയിലാണ്. ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമ്മാൻ, ഹുസൈനി എന്നിവർ എന്നെ വഞ്ചിച്ചതുമായി ബന്ധപ്പെട്ടുള്ള വിശദവിവരങ്ങളാണ് ഈ പരാതിയിൽ ഞാൻ വ്യക്തമാക്കുന്നത്. വാഗ്ദാനങ്ങൾ നൽകി എൻ്റെ വിശ്വാസം പിടിച്ചുപറ്റിയ ഇവർ എന്നിൽ നിന്നും 80 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
ഇതുവരെ പണം തിരിച്ച് നൽകിയിട്ടില്ല. തമിഴ് നടൻ ആര്യയുടെയും അദ്ദേഹത്തിൻ്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നത്. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും സഹായിക്കണമെന്നും ആര്യ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഒപ്പം, എന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാമെന്നും ആര്യ എനിക്ക് വാക്ക് നൽകി. പക്ഷേ അയാൾ എന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയിൽ ഇയാൾ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് ഞാൻ പിന്നീട് ആണ് തിരിച്ചറിയുന്നത്.
പണം തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അവരെയും അവരുടെ അമ്മയെയും വിളിച്ചിരുന്നു. എന്നാൽ, അവർ എന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നിയമത്തിന് എന്നെ സഹായിക്കാൻ കഴിയില്ലെന്നും അവർക്ക് പിടിപാടുണ്ടെന്നും പറഞ്ഞു. ഇതുപോലെയുള്ള ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പരസ്പരം സംസാരിച്ചതിൻ്റെയും പണം അയച്ച് നൽകിയതിൻ്റെയും എല്ലാ തെളിവുകളും എൻ്റെ കൈവശമുണ്ട്.
എൻ്റെ പണം തിരിച്ച് തരാൻ ഉതകുന്ന അന്വേഷണം നടത്തണം. അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഞാൻ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളിൽ അയാൾക്കെതിരെ ഞാൻ പരാതി നൽകിയിരുന്നു. എന്നാൽ, ഒന്നിലും തീരുമാനമുണ്ടായില്ല. നിങ്ങളാണ് എൻ്റെ അവസാന പ്രതീക്ഷ, നീതി ലഭിക്കുമെന്ന് കരുതുന്നു. – യുവതി പരാതിയിൽ പറയുന്നു.
Discussion about this post