കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മുൻ എം പിയും ബോളിവുഡ് നടനുമായ മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മഹാറാലി ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കാനിരിക്കെയാണ് താരത്തിന്റെ ബിജെപി പ്രവേശനം.
ശനിയാഴ്ച വൈകുന്നേരം മിഥുൻ ചക്രവർത്തിയെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ച ശേഷം ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയാണ് അദ്ദേഹം ബിജെപി റാലിയിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. ഇന്ന് മിഥുൻ ചക്രവർത്തിക്കൊപ്പം കൈലാഷ് വിജയവർഗിയ വേദിയിൽ പ്രവേശിക്കുകയായിരുന്നു.
2014ൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗമായിരുന്നു മിഥുൻ ചക്രവർത്തി. 2016ൽ ആരോഗ്യകാരണങ്ങളെ തുടർന്ന് അദ്ദേഹം എം പി സ്ഥാനം രാജി വെച്ചിരുന്നു.
മിഥുൻ ചക്രവർത്തിയുടെ ദേശസ്നേഹവും കഷ്ടത അനുഭവിക്കുന്നവരോട് അദ്ദേഹത്തിനുള്ള അനുകമ്പയും ബിജെപിയുടെ ആശയങ്ങളോട് ചേർന്നു നിൽക്കുന്നതാണെന്ന് കൈലാഷ് വിജയവർഗിയ പറഞ്ഞു. കഴിഞ്ഞ മാസം ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് മുംബൈയിൽ മിഥുൻ ചക്രവർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ആർ എസ് എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധമാണെന്ന് മിഥുൻ ചക്രവർത്തി വ്യക്തമാക്കിയിരുന്നു. നാഗ്പുരിലേക്കുള്ള ഭഗവതിന്റെ ക്ഷണം സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
പശ്ചിമ ബംഗാളിൽ വൻ സ്വാധീനമുള്ള മിഥുൻ ചക്രവർത്തിയുടെ ബിജെപി പ്രവേശനം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ 294 അസംബ്ലി സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27ന് ആരംഭിക്കും. എട്ട് ഘട്ടമായിട്ടാണ് സംസ്ഥാനത്ത് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുക.
Discussion about this post