റിയാദ് : സൗദി അറേബ്യയിലെ എണ്ണ ഉത്പാദന കേന്ദ്രത്തിനു നേരേ വൻ ആക്രമണം നടന്നതായി റിപ്പോർട്ട്. യെമനിലെ ഹൂതി വിമതരാണ് മിസൈലുകളും റോക്കറ്റും തൊടുത്തു വിട്ട് വലിയ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൗദിയുടെ മിസൈൽ വേധ സംവിധാനം എണ്ണ ഉത്പാദന കേന്ദ്രത്തെ സംരക്ഷിച്ചെങ്കിലും എണ്ണ ഉത്പാദനം ഗണ്യമായി കുറഞ്ഞെന്നാണ് സൂചന.
2020 ജനുവരിക്ക് ശേഷം ആദ്യമായി എണ്ണവില ബാരലിന് 70 ഡോളറിന് മുകളിലെത്തി. ഉത്പാദനത്തിൽ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് സൗദിയുടെ അവകാശവാദം. എന്നാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ എറ്റെടുത്തിട്ടുണ്ട്. ഇനിയും ആക്രമണം നടത്തുമെന്നും സൗദിയെ തകർക്കുമെന്നും ഹൂതി വിമതർ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.
ദഹറാനിലെ അരാംകോ കമ്പനിക്ക് നേരേ നടന്ന ആക്രമണത്തിൽ വലിയ കേടുപാടുകൾ സംഭവിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഒരു മിസ്സൈൽ തൊഴിലാളികൾ പാർക്കുന്ന സ്ഥലത്താണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.അതേസമയം ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് സൗദിയുടെ ആരോപണം. ഹൂതി വിമതർക്ക് ആയുധങ്ങൾ നൽകുന്നത് ഇറാനാണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post