ലണ്ടൻ: ശബ്ദലേഖന ലോകത്ത് ചരിത്രം സൃഷ്ടിച്ച ലൂ ഓട്ടൻസ് വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
ഈ മാസം ആറിനാണ് നെതര്‍ലന്‍ഡിലെ ഡുയ്സെലില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. ഓഡിയോ കാസറ്റ് എന്ന വിപ്ലവകരമായ കണ്ടുപിടുത്തത്തിന്റെ ഉടമയാണ് ഓട്ടൻസ്. ഡച്ച് എഞ്ചിനീയറായ ഓട്ടന്‍സ് ഓഡിയോ കാസറ്റിനൊപ്പം സീഡിയുടെ കണ്ടെത്തലിലും പങ്കാളിയായിരുന്നു.
ബെല്ലിങ്‌വോള്‍ഡെയില്‍ 1926ല്‍ ജനിച്ച ഓട്ടന്‍സ് 1952ല്‍ ബെല്‍ജിയത്തിലെ ഫിലിപ്സ് ഫാക്ടറിയില്‍ ജോലി ചെയ്യാനാരംഭിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹത്തെ 1960ല്‍ ഫിലിപ്സിന്റെ ഉദ്പാദന വികസന വിഭാഗം തലവനായി നിയമിച്ചു. 1961ലായിരുന്നു ഓഡിയോ കാസറ്റ് എന്ന ചരിത്രപരമായ കണ്ടു പിടുത്തം.
1963ല്‍ ഓഡിയോ കാസറ്റ് ബെര്‍ലിന്‍ റേഡിയോ ഇലക്‌ട്രോണിക്സ് മേളയില്‍ അവതരിപ്പിച്ചു. പിന്നീട് ജപ്പാനും ഓട്ടൻസിന്റെ വഴിയേ കാസറ്റ് നിർമ്മാണം ആരംഭിച്ചു. ഇതോടെ സോണിയും ഫിലിപ്സുമായി ഓട്ടൻസ് കരാറിലെത്തി. ലോകത്തിന്റെ നാനാഭാഗങ്ങളിലും തരംഗമായി മാറിയ ഓഡിയോ കാസറ്റുകൾ തൊണ്ണൂറുകളുടെ അവസാന കാലം വരെ പ്രചാരത്തിലുണ്ടായിരുന്നു. സിഡികളുടെ കണ്ടു പിടുത്തവും പിന്നീട് മൈക്രോ കാർഡുകളുടെ കാലവും വന്നതോടെ ഓഡിയോ കാസറ്റുകളുടെ യുഗം അവസാനിച്ചു.
ഇന്നും ഒരു തലമുറയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് ഓഡിയോ കാസറ്റുകൾ.
Discussion about this post