ടെൽ അവീവ് : യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ ഇസ്രായേലിൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇറാനിൽ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണം ഉണ്ടായത്. തൊട്ടുപിന്നാലെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാനിൽ വലിയ സൈനിക നടപടികൾ ആരംഭിച്ചതായി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
മൂന്ന് സ്ഫോടനങ്ങൾ ആണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉണ്ടായത്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകൾക്ക് സമീപവും വ്യോമക്രമണം നടന്നു. അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന്, ഇറാൻ മറ്റ് വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചു. ടെഹ്‌റാന്റെ ചില ഭാഗങ്ങളിൽ മൊബൈൽ ഫോൺ ലൈനുകൾ വിച്ഛേദിക്കപ്പെട്ടതായും ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെട്ടതായും ചില റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേലും പിന്നാലെ തന്നെ വ്യോമാതിർത്തി അടച്ചു.
യുഎസ് ഇറാനിൽ സൈനിക നടപടികൾ ആരംഭിച്ചതോടെ പശ്ചിമേഷ്യയിലാകെ കനത്ത ആശങ്ക നിലനിൽക്കുകയാണ്. യുഎസ് സൈനിക താവളങ്ങൾ ഉള്ള ഗൾഫ് രാജ്യങ്ങളും ആശങ്കയിലാണ്. യുഎസിനും ഇസ്രായേലിനുമെതിരെ തിരിച്ചടിക്കുമെന്ന് ഇതിനകം തന്നെ ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. നോടുള്ള പ്രതികാരമായി സമീപപ്രദേശങ്ങളിലുള്ള ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെയുള്ള യുഎസ് സൈനിക താവളങ്ങൾ ഇറാൻ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









