ദോഹ : പ്രതികാര സൈനിക ആക്രമണങ്ങൾ ആരംഭിച്ച് ഇറാൻ. ഇസ്രായേലിലും ബഹറൈനിലും നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഖത്തറിലും കുവൈറ്റിലും സൗദിയിലും ഇറാൻ വ്യോമാക്രമണങ്ങൾ നടത്തി. യുഎഇയിലെ അബുദാബിയിലും സ്ഫോടനം നടത്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന് സാധ്യതയുള്ളതിനാൽ യുഎഇ വ്യോമപാത അടച്ചു. വിവിധ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. ഗൾഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഖത്തർ മിസൈൽ പ്രതിരോധ സേന ഇറാന്റെ ഒരു മിസൈൽ തടഞ്ഞു. ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടന്നതെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. അബുദാബിയിൽ, യുഎഇ വ്യോമസേനയും യുഎസ് വ്യോമസേനയും സംയുക്തമായി പങ്കിടുന്ന അൽ ദഫ്ര വ്യോമതാവളമാണ് ഇറാൻ ലക്ഷ്യമിട്ടതെന്നാണ് സൂചന. ദോഹയിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ ഫോർവേഡ് ആസ്ഥാനമായ അൽ ഉദൈദ് വ്യോമതാവളമാണ് ഇറാൻ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.









