ന്യൂഡൽഹി : പശ്ചിമേഷ്യ യുദ്ധമുഖത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി സർക്കാർ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും വിവിധ ഇന്ത്യൻ എംബസികളും ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും അറിയിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് രാഷ്ട്രങ്ങളിലെയും ഇസ്രായേലിലെയും ഇറാനിലെയും ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിവിധ വിമാന സർവീസുകൾ എയർലൈൻ കമ്പനികൾ റദ്ദാക്കി. ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാലും വിവിധ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചതിനാലും ആണ് വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേലി വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യ ഡൽഹി-ടെൽ അവീവ് വിമാനം (AI139) മുംബൈയിലേക്ക് തിരിച്ചുവിട്ടു. കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.
വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷത്തെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ തുടർന്നും അവലോകനം ചെയ്യുമെന്ന് വിവിധ എയർലൈൻ കമ്പനികൾ അറിയിച്ചു. യാത്രക്കാർ എയർലൈൻ കമ്പനികളുടെ അപ്ഡേറ്റുകൾ പിന്തുടരണം എന്നും നിലവിലെ സാഹചര്യത്തിൽ സഹകരിക്കണമെന്നും എയർലൈനുകൾ അറിയിച്ചു.








