ഡൽഹി: യമുനാ നദിയിലെ കാളിന്ദി കുഞ്ജിൽ വിഷപ്പത. കഴിഞ്ഞ കുറച്ച് ദിവസമായി ഇവിടെ ഇതേ അവസ്ഥയാണെന്ന് ജനങ്ങൾ പറയുന്നു. മാലിന്യങ്ങൾ പുറന്തള്ളുന്നത് നിമിത്തമാണ് നദിക്ക് ഈ അവസ്ഥ വരുന്നത്.
രാസവസ്തുക്കളുടെയും മാലിന്യങ്ങളുടെയും സാന്നിദ്ധ്യം നദിയിൽ വളരെ കൂടുതലാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു. നിരവധി വ്യവസായശാലകളും ഒരു വലിയ ആശുപത്രിയും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പത നിറഞ്ഞിരിക്കുന്നത്.
ജലത്തിൽ വലിയ തോതിൽ ഫോസ്ഫേറ്റ് മാലിന്യം കലരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. ഇവ പ്രധാനമായും ഡിറ്റർജന്റിൽ നിന്നുമാണ് ജലത്തിൽ കലരുന്നത്. ഡയിംഗ് വ്യവസായ ശാലകൾ, അലക്ക് കേന്ദ്രങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് നദിയിൽ കലരുന്നത്.
യമുനാ നദിയിലെ മലിനീകരണം തുടർക്കഥയായിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാത്ത ഡൽഹി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. യമുനയിൽ വിഷം കലക്കുന്ന കാളിയനാണ് കെജരിവാൾ എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ കമന്റുകൾ നിറയുകയാണ്.
Discussion about this post