അഹമ്മദാബാദ്: അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 36 റൺസിന് കീഴടക്കി ട്വെന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. 3-2നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 8 വിക്കറ്റിന് 188ൽ ഒതുങ്ങി.
ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്‌ലറും ശക്തമായി പൊരുതിയെങ്കിലും മധ്യനിര തകർന്നതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. മലൻ 68 റൺസും ബട്ലർ 52 റൺസും നേടി. മികച്ച രിതിയിൽ പന്തെറിഞ്ഞ ഭുവനേശ്വർ കുമാറും ഉറച്ച പിന്തുണ നൽകിയ ശാർദൂൽ ഠാക്കൂറുമാണ് ഇന്ത്യയുടെ ബൗളിംഗിൽ മികച്ചു നിന്നത്. നാലോവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദ് മാച്ച്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറുകൾ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് നേടി. ക്യാപ്യൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്ത്യക്ക് വേണ്ടി അർദ്ധസെഞ്ചുറി നേടി.
രോഹിത് ശർമ്മയ്ക്കൊപ്പം ക്യാപ്ടൻ വിരാട് കോഹ്ലിയാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. കഴിഞ്ഞ മത്സരങ്ങളിൽ പരാജയപ്പെട്ട കെ എൽ രാഹുലിന് പകരം പേസർ നടരാജനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തിൽ കരുതലോടെ കളിച്ച രോഹിത് ശർമ്മ പിന്നീട് ആക്രമിക്കാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചുയർന്നു. വിരാട് കോഹ്ലി മികച്ച ഫോം തുടർന്നതോടെ കാര്യങ്ങൾ ഇംഗ്ലണ്ടിന് കൈവിട്ട് പോയി.
34 പന്തിൽ 64 റൺസുമായി രോഹിത് ശർമ്മ പുറത്തായി. തുടർന്ന് വന്ന സൂര്യകുമാർ യാദവ് കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്നു. യാദവ് 17 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 32 റൺസ് നേടി. പരമ്പരയിലെ മൂന്നാം അർദ്ധശതകം കണ്ടെത്തിയ കോഹ്ലി 52 പന്തിൽ 80 റൺസ് നേടി. 4 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. 17 പന്തിൽ 39 റൺസുമായി ഹാർദിക് പാണ്ഡ്യ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.
ഇംഗ്ലീഷ് ബൗളർമാരെല്ലാം സാമാന്യം നല്ല രീതിയിൽ തല്ലു വാങ്ങി. സ്റ്റോക്സിനും ആദിൽ റഷീദിനുമാണ് വിക്കറ്റുകൾ.
Discussion about this post