മുംബൈ: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരായ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെത്തലുകളും സച്ചിൻ വാസെ കേസും മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിച്ചെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രശ്നം പരിഹരിക്കാൻ സഖ്യനേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ കൈക്കൂലി ആരോപണം ഞെട്ടിക്കുന്നതും അവിശ്വസനീയവുമെന്നായിരുന്നു റാവത്തിന്റെ പ്രതികരണം. സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പരമാവധി ശ്രമിച്ചിരുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം ശിവസേനയുടെ പരോക്ഷ വിമർശനത്തിനെതിരെ അതേ നാണയത്തിൽ പ്രതികരിച്ച് എൻസിപിയും രംഗത്തെത്തി. കത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് തന്നെ അന്വേഷണം നടത്താവുന്നതാണെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു.
സച്ചിൻ വാസെ കേസിൽ സഖ്യസർക്കാരിൽ ഉടലെടുത്ത മുറുമുറുപ്പ് പരംബീർ സിംഗിന്റെ വെളിപ്പെടുത്തലോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അനിൽ ദേശ്മുഖിനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം ശിവസേനയ്ക്കുള്ളിൽ ഉയർന്നു കഴിഞ്ഞു. എന്നാൽ ദേശ്മുഖിനെ മാറ്റുന്ന പ്രശ്നമില്ലെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ പ്രതികരിച്ചത്.
അതേസമയം മഹാരാഷ്ട്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുണ്ട്. അനിൽ ദേശ്മുഖ് രാജി വെക്കണമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. കളങ്കിതനായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പ്രതിമാസം നൂറു കോടി രൂപ കൈക്കൂലി പിരിച്ചെടുത്ത മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാഗ്പൂരിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.
Discussion about this post