വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളുടെ പേരിൽ മുഖ്യധാരാ സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് നേരിടുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും പൊതുരംഗത്ത് സജീവമാകാനൊരുങ്ങുന്നു. കാപ്പിറ്റോൾ സംഭവങ്ങൾക്ക് ശേഷം ട്വിറ്ററും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സ്വന്തമായൊരു പ്ലാറ്റ്‌ഫോമുമായി സാമൂഹിക മാധ്യമ രംഗത്ത് സജീവമാകാൻ ട്രംപ് തയ്യാറെടുക്കുന്നത്.
പൊതു-രാഷ്ട്രീയരംഗങ്ങളില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അദ്ദേഹം സജീവമാകുമെന്ന് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാക്കളിലൊരാളും കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ഔദ്യോഗിക വക്താവുമായിരുന്ന ജെയ്‌സണ്‍ മില്ലര്‍ അറിയിച്ചു. അക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്താൽ ട്രംപിന് വിലക്കേര്‍പ്പെടുത്തിയ നടപടി ഏകപക്ഷീയമായിപ്പോയി എന്ന വിമർശനം പൊതുവിൽ മുഖ്യധാരാ സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിലനിൽക്കുന്നുണ്ട്.
അതേസമയം ട്രംപിന് ജനുവരി മുതല്‍ അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി പുനഃപരിശോധിക്കാൻ ഫേസ്ബുക്ക് വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമതീരുമാനം അടുത്തു തന്നെയുണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം എന്ന ആശയവുമായി മുന്നോട്ട് പോകാനാണ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം.
Discussion about this post