ഫരീദാബാദ്: നികിത തോമർ കൊലക്കേസിൽ പ്രതികളായ തൗസീഫിനും റെയ്ഹാനും ജീവപര്യന്തം തടവ് ശിക്ഷ. ഫരീദാബാദ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. കേസിലെ മുഖ്യപ്രതി തൗസീഫും കൂട്ടാളി റെയ്ഹാനും ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ, നരഹത്യ എന്നിവ ചെയ്തെന്ന് ബോദ്ധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി.
കേസിൽ പ്രതികൾക്കെതിരെ എഴുന്നൂറ് പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരുന്നത്. കേസിൽ 60 സാക്ഷികൾ ഉണ്ടായിരുന്നു. കൊലപാതകം, കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തട്ടിക്കൊണ്ട് പോകൽ, ആയുധ നിയമത്തിലെ കാതലായ വകുപ്പുകൾ എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.
2020 ഒക്ടോബർ 26നാണ് നികിത തോമർ എന്ന 21 വയസ്സുകാരിയായ ബികോം വിദ്യാർത്ഥിനി കൊല്ലപ്പെടുന്നത്. തട്ടിക്കൊണ്ട് പോയി മതം മാറ്റാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പ്രതിയായ തൗസീഫ് പെൺകുട്ടിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവം മുഴുവൻ പരിസരത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ പിടിയിലാകുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബത്തിന് രാഷ്ട്രീയ സ്വാധീനമുള്ള തൗസീഫിന്റെ ബന്ധുക്കളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു. പ്രതികളുടെ ബന്ധുക്കളായ കോൺഗ്രസ് എം എൽ എമാർ ഇവരെ രക്ഷിക്കാൻ പല വിധത്തിൽ ശ്രമിച്ചിരുന്നു. എന്നാൽ സ്വാധീനങ്ങൾക്ക് വഴങ്ങാതെ കർശനമായി മുന്നോട്ട് നീങ്ങാൻ ഹരിയാന സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. കോൺഗ്രസ് എം എൽ എമാരുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചാൽ സർവീസിൽ നിന്നും ആജീവനാന്തം പിരിച്ചു വിടുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post