പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ അതിക്രമം. ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. കേസില്‍ നാലു പേര്‍ അറസ്റ്റിലായി. ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30) മുകളിന്‍ അന്‍സാരി (28), മുനീറുല്‍ (20)ഷക്കീബുല്‍ മണ്ഡല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
വെങ്ങോല എണ്‍പതാം കോളനിയില്‍ ഭര്‍ത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഭര്‍ത്താവ് ജോലിക്ക് പോയതിന് ശേഷം സൗഹൃദം നടിച്ചെത്തിയ പ്രതികള്‍ ബിരിയാണി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി മുറിയിലെത്തിയ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിനുശേഷം സംസ്ഥാനം വിട്ടു പോകാന്‍ പ്രതികള്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബലാത്സംഗത്തിനിരയായ യുവതിയും ബംഗാൾ സ്വദേശിനിയാണ്.
അതേസമയം സംഭവത്തിൽ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ അക്രമങ്ങൾ നാട്ടിൽ വർദ്ധിക്കുകയാണെന്നും ഇതിന് തടയിടാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.












