ഡൽഹി: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നൽകി. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്നും, ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സുപ്രീകോടതിക്ക് മുമ്പാകെ എഴുതിനല്‍കിയ വാദങ്ങളില്‍ ആരോപിക്കുന്നു.
പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമായി സമീപകാലത്ത് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരക്കാരുമായി മഅ്ദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ആഭ്യന്തര വകുപ്പ് ആരോപിക്കുന്നു.
ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അപേക്ഷ. കഴിഞ്ഞയാഴ്ച ഈ അപേക്ഷ പരിഗണിക്കുന്നതിനിടെ, മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞിരുന്നു. മഅ്ദനിയുടെ അപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.
Discussion about this post