തളിപ്പറമ്പ് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചശേഷം നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയും പരസ്യമാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി രാഹുല്‍ കൃഷ്ണയാണ് പിടിയിലായത്.
തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയെ പരിചയപ്പെട്ടത്. നിരന്തരമായ ചാറ്റിങ്ങിനിടയില്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വലയിലാക്കിയ രാഹുല്‍ നിരന്തരം അശ്ലീല വിഡിയോകള്‍ അയച്ചുകൊടുത്തു. ഇതിനുശേഷം പെണ്‍കുട്ടിയില്‍നിന്ന് അശ്ലീലദൃശ്യങ്ങള്‍ ഇയാള്‍ ശേഖരിച്ചുവെന്ന് പൊലീസ് പറയുന്നു.
രാഹുല്‍ കൃഷ്ണ കഴിഞ്ഞ മാര്‍ച്ചിലും മറ്റൊരു ദിവസവും പെണ്‍കുട്ടിയെ തളിപ്പറമ്പിലേക്ക് വിളിച്ചുവരുത്തി അവിടെനിന്ന് കണ്ണൂര്‍ പയ്യാമ്പലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പയ്യാമ്പലത്തെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി വഴങ്ങാതിരുന്നപ്പോള്‍ നേരത്തെ ചിത്രീകരിച്ച നഗ്‌നദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുകയായിരുന്നു.
ഇതോടെ മാനസികമായി തകര്‍ന്ന പെണ്‍കുട്ടി രാഹുല്‍ കൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ നമ്പർ ബ്ലോക്ക് ചെയ്തു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ രാഹുല്‍ നഗ്‌ന ചിത്രങ്ങള്‍ പുറത്തുവിടുമെന്നുപറഞ്ഞ് നിരന്തരം സന്ദേശങ്ങളയച്ചെങ്കിലും ഇത് ഭീഷണി മാത്രമാണെന്ന് കരുതി പെണ്‍കുട്ടി അവഗണിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുവിന് ഈ ചിത്രങ്ങള്‍ അയച്ചു കൊടുത്തതോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബന്ധുക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനക്ക് വിധേയമാക്കി കേസെടുക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് പാലക്കാട് ചെർപ്പുളശ്ശേരിയിലെത്തിയാണ് രാഹുല്‍ കൃഷ്ണയെ പിടികൂടിയത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് ഇന്‍സ്പെക്ടര്‍ വി. ജയകുമാര്‍, എസ്.ഐ പി.എം. സുനില്‍കുമാര്‍, ഗ്രേഡ് എസ്.ഐമാരായ ഗണേശന്‍, ശാര്ങ്ഗധരന്, സീനിയര്‍ സി.പി.ഒ ഇ.എന്‍. ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.









Discussion about this post