ന്യൂഡൽഹി : എസ്എൻഡിപി യോഗത്തിന്റെ ഭരണഘടനാപരമായ നിലനിൽപ്പിനെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന സുപ്രധാനമായ നിയമപോരാട്ടത്തിൽ നിർണായക വിധിയുമായി സുപ്രീംകോടതി. എസ്എൻഡിപി യോഗത്തിന് ഏത് നിയമം ബാധകമാകുമെന്നതിൽ തീരുമാനം കേന്ദ്രസർക്കാർ തീരുമാനിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്എൻഡിപി യോഗത്തിന് ബാധകമാകുന്നത് കമ്പനി നിയമമാണോ അതോ കേരള നോൺ-ട്രേഡിംഗ് കമ്പനീസ് ആക്ട് ആണോ എന്ന കാര്യത്തിൽ വ്യക്തത തേടിയിരിക്കുകയാണ് കോടതി.
1903-ൽ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത എസ്എൻഡിപി യോഗത്തിന് നിലവിൽ 2013-ലെ കമ്പനി നിയമമാണോ അതോ കേരള നോൺ-ട്രേഡിംഗ് കമ്പനീസ് ആക്ട് ആണോ ബാധകമെന്ന ചോദ്യമാണ് കോടതി ഉയർത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ വ്യക്തത വരുത്താൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കോടതി നിർദ്ദേശം നൽകി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെയുള്ള ഭാരവാഹികളെ അയോഗ്യരാക്കിയ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയാണ് കോടതി കേന്ദ്രസർക്കാരിന് വിട്ടു നൽകിയിരിക്കുന്നത്.
ഓഡിറ്റ് ചെയ്ത കണക്കുകൾ കൃത്യസമയത്ത് സമർപ്പിച്ചില്ലെന്നും ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതിയും എസ്എൻഡിപി യോഗം ഭാരവാഹികളെ പിരിച്ചുവിട്ടിരുന്നത്. കമ്പനി നിയമം ബാധകമായാൽ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കർശനമായ ചട്ടങ്ങൾ പാലിക്കേണ്ടതാണ്. ഡയറക്ടർമാരുടെ അയോഗ്യത, സാമ്പത്തിക ഓഡിറ്റിംഗ് എന്നിവയിൽ വിട്ടുവീഴ്ചയുണ്ടാകില്ല. എന്നാൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള കേരള നോൺ-ട്രേഡിംഗ് കമ്പനീസ് ആക്ട് ആണ് ബാധകമെങ്കിൽ ചട്ടങ്ങളിൽ ഇളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇനി വിഷയത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാർ ആയിരിക്കും സ്വീകരിക്കുക.









