ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ രവീന്ദ്ര ജഡേജയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ താരം. ടീമിന് വേണ്ടി ഏത് റോളും ഏറ്റെടുക്കാൻ തയ്യാറാണെന്നും വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് ടീമിൽ സ്ഥാനമില്ലെന്നും ജഡേജ വ്യക്തമാക്കി. ബാറ്റിംഗിൽ 29 പന്തിൽ നിന്ന് 43 റൺസും ബൗളിംഗിൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി ജഡേജ റോയൽസിന്റെ വിജയശില്പിയായി.
ചില മത്സരങ്ങളിൽ തനിക്ക് മുഴുവൻ ഓവറുകളും എറിയാൻ കഴിയാത്തതിനെക്കുറിച്ച് ജഡേജയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഗ്രൗണ്ടിലേക്ക് വരുമ്പോൾ എന്റെ വ്യക്തിപരമായ അഹങ്കാരം. ഞാൻ ഹോട്ടൽ മുറിയിൽ ഉപേക്ഷിക്കും. ടീം എന്നിൽ നിന്ന് എന്താണോ ആഗ്രഹിക്കുന്നത് അത് നൽകുക എന്നത് മാത്രമാണ് എന്റെ ചിന്ത.”
ഇക്കാന സ്റ്റേഡിയത്തിലെ ചുവപ്പ് മണ്ണിൽ ബാറ്റിംഗ് ദുഷ്കരമായിരുന്നു. വിക്കറ്റുകൾ തുടർച്ചയായി വീണപ്പോൾ കളി അവസാന ഓവറുകളിലേക്ക് എത്തിക്കാനാണ് താൻ ശ്രമിച്ചതെന്നും മായങ്ക് യാദവിന്റെ വേഗത മുതലാക്കി അവസാന ഓവറിൽ റൺസ് കണ്ടെത്താൻ കഴിഞ്ഞതാണ് സ്കോർ 159-ൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗ നായകൻ ഋഷഭ് പന്തിന്റെ ബാറ്റിംഗ് സമീപനത്തെ മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ രൂക്ഷമായി വിമർശിച്ചു.
“പന്ത് കളിച്ച ഷോട്ടുകൾ ഒട്ടും ശരിയായിരുന്നില്ല. നേരിട്ട ആദ്യ മൂന്ന് പന്തിലും ക്രോസ് ബാറ്റ് ഷോട്ടിനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്രയും അനുഭവസമ്പത്തുള്ള ഒരു താരം കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു,” ബംഗാർ പറഞ്ഞു. നന്ദ്രേ ബർഗറുടെ പന്തിൽ പൂജ്യനായി പുറത്തായ പന്തിന്റെ ശരീരഭാഷയിൽ തന്നെ തന്റെ പിഴവിനെക്കുറിച്ചുള്ള നിരാശ പ്രകടമായിരുന്നുവെന്നും ബംഗാർ കൂട്ടിച്ചേർത്തു.
ബൗളിംഗിൽ മിച്ചൽ മാർഷിനും നിക്കോളാസ് പൂരനും വേഗത കുറഞ്ഞ പന്തുകൾ എറിഞ്ഞത് തന്ത്രപരമായിരുന്നുവെന്ന് ജഡേജ വെളിപ്പെടുത്തി. “അവർ വലിയ ഹിറ്റർമാരാണ്. അവർക്ക് പന്തിൽ വേഗത നൽകിയാൽ അത് സിക്സറാകും. അതുകൊണ്ട് വേഗത കുറച്ചും ദിശ മാറ്റിയും എറിഞ്ഞത് ഗുണകരമായി,” ജഡേജ പറഞ്ഞു. ലഖ്‌നൗവിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്.












