കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മഥുരാപ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിന്റെ തീരദേശ മേഖലയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ സീഫുഡ് കയറ്റുമതിയിൽ ബംഗാളിനെ മുൻനിരയിലെത്തിക്കാൻ പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രധാനമന്ത്രി അവതരിപ്പിച്ചു.
മത്സ്യബന്ധന മേഖലയെ ഒരു വലിയ വ്യവസായമായി വളർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സീഫുഡ് കയറ്റുമതി ₹72,000 കോടി കടന്ന റെക്കോർഡ് നേട്ടം അദ്ദേഹം ചൂണ്ടിക്കാട്ടി. സുന്ദർബൻ മേഖലയോട് ചേർന്നുകിടക്കുന്ന മഥുരാപ്പൂരിലെ മത്സ്യത്തൊഴിലാളികൾക്ക് ആധുനിക ബോട്ടുകളും വലകളും വാങ്ങാൻ സാമ്പത്തിക സഹായം നൽകുമെന്ന് മോദി അറിയിച്ചു. മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനും വിദേശ വിപണികളിൽ എത്തിക്കാനുമായി തീരദേശങ്ങളിൽ അത്യാധുനിക കോൾഡ് സ്റ്റോറേജ് ശൃംഖലകളും സ്ഥാപിക്കുന്നതാണ്. കൂടാതെ ബംഗാളിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റിൽ മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തിയ റെക്കോർഡ് തുക കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അമേരിക്ക, ചൈന തുടങ്ങിയ വൻകിട വിപണികളിലേക്ക് ബംഗാളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിലൂടെ മഥുരാപ്പൂർ പോലുള്ള സ്ഥലങ്ങളിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









