ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. തെഹ്രീക്കെ ലബ്ബൈക്ക് പാകിസ്ഥാൻ എന്ന സംഘടനയാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംഘടനയുടെ നേതാവ് സഅദ് റിസ്‌വിയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും 125 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു.
മതനിന്ദ കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് തെഹ്രീക്കെ ലബ്ബൈക്ക് പാകിസ്ഥാന്റെ ആവശ്യം. പ്രതിഷേധക്കാര്‍ ഒരു പോലീസുകാരനെ തട്ടികൊണ്ട് പോവുകയും, അടിച്ച് കൊല്ലുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് റിസ്‌വിയെ അറസ്റ്റ് ചെയ്തതും പ്രേരണ കുറ്റം ചുമത്തിയതും.
തിങ്കളാഴ്ച മുതല്‍ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന റോഡുകളെല്ലാം സമരക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. തുടര്‍ന്നാണ് സൈന്യത്തെ വിന്യസിച്ചതും ജനങ്ങളെ റോഡില്‍ നിന്ന് നീക്കിയതും. സമരത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ സമരത്തിന്റേതെന്ന പേരില്‍ വ്യാജ വീഡിയോകളും പ്രചരിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷവും ഈ സംഘടന ലാഹോറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഫ്രാന്‍സില്‍ കാര്‍ട്ടൂര്‍ വരച്ച് പ്രവാചകനെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. ഫ്രഞ്ച് പ്രതിനിധിയെ പുറത്താക്കമെന്നും ഫ്രാന്‍സിലെ പാകിസ്ഥാന്റെ പ്രതിനിധിയെ തിരിച്ചുവിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് അന്ന് സമരം നിര്‍ത്തിയത്. എന്നാല്‍ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതാണ് പുതിയ സമരത്തിന് കാരണം.
Discussion about this post