തൃശ്ശൂർ: രാത്രി പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം എഴുന്നള്ളിപ്പ് പുരോഗമിക്കെയാണ് മരത്തിന്റെ വലിയ കൊമ്പ് എഴുന്നള്ളിപ്പിനിടയിലേക്ക് വീണ് അപകടം ഉണ്ടാകുന്നത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
തിരുവമ്പാടി ദേവസ്വം ആഘോഷ കമ്മറ്റി അംഗം രമേഷ്, പൂരം എക്സിബിഷൻ കമ്മറ്റി അസി സെക്രട്ടറി രാധാകൃഷ്ണമേനോൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 27 പേരിൽ 20 പേരെ ജില്ലാ ആശുപത്രിയിലും 7പേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
രാത്രി പൂരത്തിനിടെ ഏകദേശം 12.55 ഓടെ മഠത്തില്‍ വരവിന്റെ പൂരം കൊട്ടിക്കയറുന്നതിനിടയിലേക്കായിരുന്നു ബ്രഹ്മസ്വം മഠത്തിലെ ആൽമരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണത്. മരത്തിന്റെ ചില്ല വീണപ്പോൾ പഞ്ചവാദ്യത്തിന്‍റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നു. മരം വീണ ഉടന്‍ എഴുന്നള്ളിപ്പിനുണ്ടായിരുന്ന ആന കുട്ടന്‍കുളങ്ങര അര്‍ജുനന്‍ ഭയന്നോടിയെങ്കിലും, പിന്നീട് ആനയെ തളച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
വൈദ്യുതി കമ്പിയിലേക്ക് മരം പൊട്ടി വീണത് കാരണം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈദ്യുതി ആഘാതം ഏല്‍ക്കുകയും,ചില പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ടെന്നും, ചില പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് തിരുവമ്പാടിയും പാറമേക്കാവും ഉപേക്ഷിച്ചു. വെടിക്കെട്ടിനായായി തയാറാക്കിയ വെടികോപ്പുകൾ കത്തിച്ച് നശിപ്പിച്ചു. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.
അപകടം നടന്നയുടനെ കലക്ടര്‍ എസ്. ഷാനവാസും, പൊലീസ് കമീഷണര്‍ ആര്‍. ആദിത്യയും, ഉന്നത പോലീസ് – എൻഡിആർഎഫ് സേനയും സ്ഥലത്തെത്തി. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും, പൊലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ കൂടുതൽ ദുരന്തമുണ്ടാകാതെ ആളുകളെ പുറത്തെടുക്കുകയായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്











