ബഗ്ദാദ്: ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിൽ 82 പേർ മരിച്ചു. ബഗ്ദാദിലെ ഇബ്ൻ അൽ ഖതീബ് ആശുപത്രിയിലായിരുന്നു ദുരന്തം. ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് മരണങ്ങളിൽ അധികവും സംഭവിച്ചിരിക്കുന്നത്.
ഓക്സിജൻ സിലിണ്ടറുകൾ സംഭരിച്ചിരിക്കുന്നിടത്താണ് തീപിടുത്തമുണ്ടായത്. അർദ്ധരാത്രിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ തീജ്വാലകൾ ആശുപത്രിയുടെ വിവിധ നിലകളിലേക്ക് പടർന്നു കയറി. ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗികളും സമീപത്തെ മുറിയിലുണ്ടായിരുന്ന കൂട്ടിരിപ്പുകാരുമാണ് മരിച്ചവരിലേറെയും.
ആശുപത്രിക്ക് മതിയായ അഗ്നിരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ദുരന്തത്തെ തുടർന്ന് വെന്റിലേറ്റർ മാറ്റിയപ്പോഴും കനത്ത പുകയിൽ ശ്വാസം മുട്ടിയും നിരവധി പേർ മരിക്കുകയായിരുന്നു.
23 പേർ തത്ക്ഷണം മരിക്കുകയും 110 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ഇറാഖ് മനുഷ്യാവകാശ കമ്മീഷൻ പ്രധാനമന്ത്രിയിൽ നിന്നും റിപ്പോർട്ട് തേടി. സംഭവത്തിൽ ക്യാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടെ പുറത്താക്കിയതായും അന്വേഷണം ആരംഭിച്ചതായുമാണ് വിവരം.
Discussion about this post