ലഖ്‌നൗ: പദ്മ വിഭൂഷണ്‍ ജേതാവ് ചന്നുലാല്‍ മിശ്രയുടെ മകള്‍ സംഗീത കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ആശുപത്രിയിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും കെടുകാര്യസ്ഥതയുമാണ് സംഗീതയുടെ മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി മിശ്രയുടെ ഇളയമകള്‍ നമ്രത രംഗത്തെത്തുകയും, ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.
സംഗീത മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും മരണവിവരം, മറ്റു രേഖകള്‍, സി സി ടി വി ദൃശ്യങ്ങള്‍ തുടങ്ങിയവ കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായ നമ്രത ആശുപത്രിയിലെത്തുകയും ബഹളം വെക്കുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നും രോഗികളെ കൊള്ളയടിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഒരു മണിക്കൂറോളം അവിടെ സംഘര്‍ഷാവസ്ഥ നിലനിന്നു. പിന്നീട് ആശുപത്രിക്കെതിരെ പരാതി നല്‍കാന്‍ പോകുകയായിരുന്നു.
ഏപ്രില്‍ 26ന് മിശ്രയുടെ ഭാര്യ മനോരമ മിശ്ര കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വാരാണസിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു 76കാരിയുടെ അന്ത്യം. അതിനുപിന്നാലെ മേയ് ഒന്നിനായിരുന്നു സംഗീതയുടെ മരണം.
ഛര്‍ദ്ദിയും പനിയും തുടങ്ങിയതോടെ ഒന്നരലക്ഷം രൂപ കെട്ടിവെച്ചാണ് സംഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംഗീതയുടെ സി സി ടി വി ദൃശ്യങ്ങള്‍ കൈമാറാമെന്ന് അധികൃതര്‍ നമ്രതക്ക് ഉറപ്പുനല്‍കി. കൂടാതെ സംഗീതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ഏപ്രില്‍ 29ന് സംഗീതയുടെ ആരോഗ്യനില മോശമാണെന്ന് കുടുംബത്തെ അധികൃതര്‍ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും സംഗീത മരിച്ചിരുന്നു. ആശുപത്രി അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടതിന് ശേഷമാണ് സംഗീതയുടെ മൃതദേഹം കുടുംബത്തിന് കാണിക്കാന്‍ തയാറായതെന്ന് നമ്രത പറഞ്ഞു.
മരിച്ച രോഗിയുടെ മറ്റു വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതോടെയാണ് കുടുംബം ആശുപത്രിയുടെ അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായെത്തിയത്.
ഹിന്ദുസ്ഥാനി ക്ലാസികല്‍ സംഗീതജ്ഞനായ ചന്നുലാല്‍ മിശ്ര 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശകന്‍ കൂടിയായിരുന്നു
Discussion about this post