ശ്രീനഗർ: പാകിസ്ഥാനിലെ 17 ഓളം പരിശീലന ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ കാത്തിരിക്കുന്നെന്ന് കരസേനാ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. എന്നാല്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധ ശ്രമങ്ങള്‍ ഭീകരരുടെ നീക്കങ്ങളെ ചെറുക്കാന്‍ പര്യാപ്തമാണെന്ന് ലഫ്.ജനറൽ സതീഷ് ദുവ പറഞ്ഞു. കാശ്മീർ അതിർത്തിയിലെ 15 ഓളം യൂണിറ്റുകളുടെ കമാണ്ടിംഗ് ഓഫീസറാണ് ദുവ.
പാക് അധിനിവേശ കാശ്മീരിലെ 23 കേന്ദ്രങ്ങളിൽ നിന്ന് പരിശീലനം നേടിയ 300ലധികം തീവ്രവാദികൾ കാശ്മീർ താഴ്വരയിൽ ആക്രമണത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യമായ ഏകോപനത്തിലുള്ള പ്രവർത്തനങ്ങൾ മൂലം എല്ലാത്തിനേയും ചെറുത്ത് മുന്നോട്ട് പോവുകയാണ്. ഓരോ വേനല്‍ക്കാലത്തും അതിര്‍ത്തിയില്‍ ആക്രമണം ശക്തമാകാറുണ്ട്. ഈ വര്‍ഷം മാത്രം ജൂൺ മുതൽ നടന്ന 11 നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 19 ഭീകരരെ ഇന്ത്യൻ സേന വധിച്ചതായും സതീഷ് ദുവ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇക്കൊല്ലം ജൂൺ മുതൽ നടന്ന 11 നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ 19 തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചിരുന്നു. കാശ്മീരിനെ സമാധാനത്തിന്റെ താഴ്വരയാക്കി നിലനിർത്തുന്നതിനായാണ് പട്ടാള നിയന്ത്രണം പിൻവലിക്കാത്തതെന്നും ദുവ പറയുന്നു.
Discussion about this post