ഡൽഹി: ബംഗാളിലെ പടിഞ്ഞാറൻ മിഡ്നാപുരിൽ കേന്ദ്രമന്ത്രി വി.മുരളീധരന്റെ കാറിനു നേരെ ആക്രമണം നടത്തിയ 8 പേരെ കസ്റ്റഡിയിലെടുത്തു. നഗരപ്രാന്തമായ പഞ്ച്കുഡിയിൽ മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലെ ചില്ല് ഒരു സംഘം ആളുകൾ വടികളും മരക്കഷണങ്ങളുമുപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. ബംഗാൾ സർക്കാരിന്റെ വാഹനത്തിലായിരുന്നു യാത്ര. ഡ്രൈവർക്കും സുരക്ഷാ ഉദ്യോഗസ്ഥനും ഒരു മാധ്യമപ്രവർത്തകനും പരുക്കേറ്റു. തൃണമൂൽ ഗുണ്ടകളാണ് ആക്രമിച്ചതെന്നു മുരളീധരൻ ആരോപിച്ചു.
തിരഞ്ഞെടുപ്പിനു ശേഷം അക്രമമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ പോയ സംഘത്തിലെ അംഗമാണു മുരളീധരൻ. ഡെബ്രയിലെത്തി പാർട്ടി പ്രവർത്തകരെ കണ്ടശേഷം കൊൽക്കത്തയ്ക്കു മടങ്ങിയ മന്ത്രി ഇന്നലെ രാത്രി ഡൽഹിയിൽ തിരിച്ചെത്തി.
അകമ്പടി പോയ പൊലീസ് വാഹനവും ആക്രമിക്കപ്പെട്ടു. സംഭവത്തെത്തുടർന്ന് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. പശ്ചിംമേദിനിപുർ എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട് .
കേന്ദ്രസർക്കാർ ഗവർണറോട് തിരഞ്ഞെടുപ്പ് അക്രമങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച നാലംഗ സംഘം ബംഗാളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമങ്ങളിൽ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണ സംഭവങ്ങളിൽ 9 പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി പറഞ്ഞു
Discussion about this post