ഡൽഹി: പ്രശസ്ത സിത്താര്‍ വാദകൻ ദേവ്ബ്രത ചൗധരിയുടെ മരണത്തിനു പിന്നാലെ മകൻ പ്രതീക് ചൗധരി (49)യും കൊവിഡ് 19 ബാധിച്ചു മരിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം.രാജ്യം പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ച കലാകാനാണ് ദേബു ചൗധരി (85). ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ഛൻ്റെ മരണവാര്‍ത്ത പ്രതീക് ചൗധരിയായിരുന്നു ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. ഐസിയുവിൽ ചികിത്സയിലായിരുന്ന ദേബു ചൗധരിയുടെ നില വഷളായതോടെ വെൻ്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
കൊവിഡ് 19 ബാധ ഗുരുതരമായതിനെ തുടര്‍ന്ന് പ്രതീക് ചൗധരിയെ ഡൽഹി ഗുരു ദേഗ് ബഹാദൂര്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് സംഗീത ചരിത്രകാരൻ പവൻ ഝാ അറിയിച്ചു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേ ആശുപത്രിയിലായിരുന്നു അച്ഛൻ ദേബു ചൗധരിയെയും പ്രവേശിപ്പിച്ചിരുന്നത്.
ഡൽഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. നിരവധി പേരാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രതീക് ചൗധരിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.
Discussion about this post