ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി യുകെയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യാത്രതിരിച്ചു. 18 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമായാണ് നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽനിന്ന് ആന്റോനോവ് 124 എന്ന കാർഗോ വിമാനം പുറപ്പെട്ടത്.
ഫോറിങ് കോമൺവെൽത്ത് ആൻഡ് ഡവലപ്മെന്റ് ഓഫിസിന്റെ (എഫ്സിഡിഒ) നേതൃത്വത്തിൽ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്ന ഈ അവശ്യവസ്തുക്കൾ നാളെ രാവിലെയോടെ ഡൽഹിയിൽ എത്തുമെന്നാണ് വിവരം. ഇന്ത്യയിൽ എത്തിയാൽ റെഡ് ക്രോസിന്റെ സഹായത്തോട് വിവിധ ആശുപത്രികളിലേക്ക് കൈമാറുമെന്നാണ് സൂചന.
മൂന്ന് ഓക്സിജൻ ജനറേറ്റർ യൂണിറ്റുകളിൽ ഓരോന്നും ഒരു മിനിറ്റിൽ 500 ലീറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കുമെന്നാണ് കണക്ക്. ഇത് ഒരു സമയം 50 പേർക്ക് ഉപകാരപ്രദമാകും. ‘നോർത്തേൺ അയർലൻഡിൽനിന്ന് ഓക്സിജൻ ജനറേറ്ററുകൾ ഇന്ത്യയിലെ ആവശ്യങ്ങൾക്ക് യുകെ അയയ്ക്കുന്നു. അതിഗുരുതരാവസ്ഥയിലുള്ള നിരവധി കോവിഡ് രോഗികളുള്ള ഇന്ത്യയിലെ ആശുപത്രികൾക്ക് ഇത് സഹായകമാകും. ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഇന്ത്യയും യുകെയും ഒരുമിച്ച് പ്രവർത്തിക്കും. നാമെല്ലാം സുരക്ഷിതരാകുംവരെ ആരും സുരക്ഷിതരല്ല’– യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.
കഴിഞ്ഞ മാസം എഫ്സിഡിഒയുടെ നേതൃത്വത്തിൽ 200 വെന്റിലേറ്ററുകളും 495 ഓക്സിജൻ കോൺസെൻട്രേറ്റുകളും യുകെയിൽനിന്ന് ഇന്ത്യയിൽ എത്തിച്ചിരുന്നു.
Discussion about this post