ലക്നൗ: ഇന്ത്യയുടെ മുൻ ഹോക്കി താരവും 1980ലെ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗവുമായിരുന്ന രവീന്ദർ പാൽ സിങ് (65) കോവിഡ് ബാധിച്ചു മരിച്ചു. ലക്നൗവിലെ വിവേകാനന്ദ ആശുപത്രിയിലായിരുന്നു രവീന്ദർ പാലിന്റെ അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഏപ്രിൽ 24നാണ് താരത്തെ വിവേകാനന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം, കോവിഡ് മുക്തനായതിനെ തുടർന്ന് രവീന്ദർ പാൽ സിങ്ങിനെ കോവിഡ് ഇതര വാർഡിലേക്കു മാറ്റിയിരുന്നുവെന്നും, ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് രവീന്ദർ പാലിനെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
1980ലെ മോസ്കോ ഒളിംപിക്സിനു പിന്നാലെ 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ കളിച്ച ടീമിലും അംഗമായിരുന്നു. ഇതിനു പുറമെ കറാച്ചിയിലെ ചാംപ്യൻസ് ട്രോഫി (1980, 1983), 10 രാജ്യങ്ങൾ പങ്കെടുത്ത ഹോങ്കോങ്ങിലെ സിൽവർ ജൂബിലി 10 നേഷൻ കപ്പ് (1983), മുംബൈയിൽ നടന്ന 1982ലെ ലോകകപ്പ്, ഇതേ വർഷം കറാച്ചിയിൽ നടന്ന ഏഷ്യാകപ്പ് എന്നിവയിലും കളിച്ചു.
Discussion about this post