ചെന്നൈ: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിൽ നിന്നും 5 പ്രമുഖ നേതാക്കൾ പുറത്തുപോയതിന്റെ പിന്നാലെയാണ് മുന്‍ ഐഎഎസ് ഓഫീസറും മക്കള്‍ നീതി മയ്യത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ സന്തോഷ് ബാബുവും, സംസ്ഥാന സെക്രട്ടറി പദ്മ പ്രിയയും രാജിവെച്ചത്. പാര്‍ട്ടിയില്‍ നിന്നും ഇവര്‍ പുറത്തേക്കാണ്. വ്യക്തിപരമായ കാരണം കൊണ്ടാണ് രാജിയെന്നാണ് പ്രഖ്യാപനം.
എംഎന്‍എമ്മില്‍ കാര്യങ്ങളൊന്നും വിചാരിച്ച രീതിയില്‍ അല്ല മുന്നോട്ട് പോകുന്നത്. കമല്‍ ഹാസന്‍ എല്ലാ തീരുമാനങ്ങളും സ്വയമെടുക്കുകയാണെന്നും, അതില്‍ പ്രതിഷേധിച്ചാണ് എല്ലാവരും പുറത്തുപോകുന്നതെന്നും വ്യക്തമാകുന്നു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇപ്പോഴുള്ള നേതാക്കളെ മാറ്റി പുതിയ നേതൃത്വം കൊണ്ടുവരാന്‍ ശ്രമിച്ചതാണ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്. മത്സരിച്ച എല്ലാ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം പരാജയപ്പെട്ടിരുന്നു. കമല്‍ഹാസന്‍ മാത്രമാണ് ചെറുതായി പൊരുതി നോക്കിയത്.
രാജിവെച്ച സന്തോഷ് ബാബു വേളാച്ചേരി സീറ്റില്‍ നിന്ന് മത്സരിച്ച് തോറ്റിരുന്നു. ‘സുഹൃത്തുക്കളെ ഞാന്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ച കാര്യം അതീവ ദു:ഖത്തോടെ അറിയിക്കുകയാണ്. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജി’; സന്തോഷ് ട്വീറ്റ് ചെയ്തു.
അതേസമയം പാര്‍ട്ടിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നാണ് പത്മപ്രിയ രാജിവെച്ചത്. ‘പ്രിയപ്പെട്ടവരെ എംഎന്‍എ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും രാജി അറിയിക്കുന്നു. കുറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം. കമല്‍ഹാസനും പാര്‍ട്ടിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു’; പത്മപ്രിയ ട്വീറ്റ് ചെയ്തു. പദ്മപ്രിയ മധുരവോയലിലെ സ്ഥാനാര്‍ത്ഥിയായിരുന്നു.
തിരഞ്ഞെടുപ്പില്‍ തോറ്റതിനൊപ്പം എംഎന്‍എമ്മിന്റെ വോട്ട് ശതമാനം 3.7 ശതമാനത്തില്‍ നിന്ന് 2.52 ശതമാനത്തിലേക്ക് വീണിരുന്നു. ഇതെല്ലാം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. നേരത്തെ വൈസ് പ്രസിഡന്റായിരുന്ന ആര്‍ മഹേന്ദ്രന്‍ അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിലകുറഞ്ഞ തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്നും മഹേന്ദ്രന്‍ കുറ്റപ്പെടുത്തിയിരുന്നു. ആറ് നേതാക്കളാണ് നേരത്തെ രാജിവെച്ചത്. എന്നാല്‍ ഇവര്‍ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയെന്നും, ചതിയന്മാരാണെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രമുഖര്‍ പാര്‍ട്ടി വിട്ടതോടെ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലാണ് കമല്‍ഹാസന്‍. ഇനിയും രാജിയുണ്ടാവുമെന്നാണ് സൂചന.
Discussion about this post