മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട് എണ്ണ കിണറില്‍ ഇടിച്ചു മുങ്ങിയ ബാര്‍ജിലെ 14 ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി. 75 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹീര എണ്ണകിണറിനടുത്ത് അപകടത്തില്‍പ്പെട്ട പി 305 എന്ന ബാര്‍ജില്‍ മലയാളികളുള്‍പ്പെടെ 273 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 184 പേരെ ചൊവ്വാഴ്ചയോടെ നാവികസേനയും തീരദേശ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. ശേഷിച്ചവര്‍ക്കായുള്ള തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നിയന്ത്രണം നഷ്ടപ്പെട്ട് അറബിക്കടലില്‍ കിലോമീറ്ററുകളോളം ഒഴുകിനടന്ന് മഹാരാഷ്ട്രയിലെ പാല്‍ഗറിനടുത്ത് എത്തിയ മറ്റൊരു ബാര്‍ജായ ഗാള്‍ കണ്‍സ്ട്രക്ടറിലെ മലയാളികളടക്കമുള്ള 137 പേരെ ചൊവ്വാഴ്ച കരക്കെത്തിച്ചിരുന്നു. ഇത് തങ്ങളുടെ പുനര്‍ജന്മമാണെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. രണ്ടു പതിറ്റാണ്ടിലേറെയായി കടലില്‍ ജോലി ചെയ്യുന്ന മലയാളിയായ ഡെക്ക് ഫോര്‍മാന്‍ ആനന്ദ് മേനോന് ടൗട്ടെ ചുഴലിക്കാറ്റ് പുതിയ അനുഭവമായിരുന്നു. കടലിലായിരിക്കെ പലതവണ ചുഴലിക്കാറ്റില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ അവയൊക്കെ രണ്ടു മണിക്കൂറിനകം കടന്നുപോയിരുന്നു. എന്നാല്‍ ടൗട്ടെ അങ്ങനെയായിരുന്നില്ല. 48 മണിക്കൂറോളമാണ് ടൗട്ടെ ബാര്‍ജുമായി കടലില്‍ കറങ്ങി നടന്നത്.
ഒരുവേള മരണ മുനമ്പോളമെത്തിച്ചു. 25 മീറ്റര്‍ അകലെ എണ്ണക്കിണര്‍ പ്ലാറ്റ്ഫോം. അതില്‍ ചെന്നിടിച്ച് ബാര്‍ജ് മുങ്ങുമെന്ന് ഉറപ്പായ നിമിഷം പലരും ഉറ്റവരെ ഫോണ്‍ വിളിച്ചു യാത്ര പറയുക വരെയുണ്ടായി. എന്നാല്‍ മരണ മുനമ്ബിലേക്ക് തള്ളിക്കൊണ്ട് പോയ അതേ ചുഴലികാറ്റ് തന്നെ ബാര്‍ജിന്റെ ദിശമാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനാണ് ബാര്‍ജ് ഒരിടത്ത് നിന്നു കിട്ടിയത്. ആശ്വാസമായി രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും ചെയ്തു.
ചുഴലിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട സാഗര്‍ ഭൂഷന്‍ എണ്ണ ഖനന കേന്ദ്രത്തിലും തൊട്ടടുത്തുണ്ടായിരുന്ന എസ് എസ് ത്രീ ബാര്‍ജിലുമുള്ള 297 പേര്‍ സുരക്ഷിതരാണെന്നാണ് വിവരം.











