തിരുവനന്തപുരം: കോവിഡിനു ശേഷം ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) ബാധിച്ച് സ്‌കൂള്‍ അധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി.എം.ഐ. ക്രൈസ്‌റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷയാ(32)ണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു മരണം.
ഇതേ സ്‌കൂളിലെ തന്നെ അക്കൗണ്ടന്റായ പ്രദീപും അനീഷയും കന്യാകുമാരിയിലായിരുന്നു താമസം. കഴിഞ്ഞ ഏഴിനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അനീഷയ്‌ക്കു പരിശോധനയില്‍ കോവിഡ് സ്‌ഥിരീകരിച്ചു. ഇരുവരും ഹോം ക്വാറൈന്റനിലിരിക്കെ ശ്വാസംമുട്ടല്‍ കൂടിയതോടെ അനീഷയെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി.
12-നു കോവിഡ് നെഗറ്റീവായി വീട്ടിലേക്കു പോകുന്നതിനിടെ അനീഷയ്‌ക്ക് അസ്വസ്‌ഥത തുടങ്ങി. രാത്രിയോടെ രണ്ടു കണ്ണിനും വേദന അസഹ്യമായതോടെ വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
13ന് പുലർച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗർകോവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഈ സമയം രക്തസമ്മർദ്ദം വളരെ കൂടുതലായിരുന്നു. കണ്ണിൽ കൊഴുപ്പ് അടിഞ്ഞുകൂടി. കിഡ്നിയിൽ ഉപ്പിന്റെ അംശവും വളരെ കൂടുതലായി. എന്താണ് രോഗമെന്ന് ആദ്യഘട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല.
16നാണ് ബ്ലാക്ക് ഫംഗസാണെന്ന് മനസ്സിലായത്. പിന്നീട് ഇതിനുള്ള മരുന്ന് തമിഴ്നാട്ടിലും കേരളത്തിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് കണ്ണിന് ശസ്ത്രക്രിയ ചെയ്യാനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അനീഷയെ അയക്കാൻ തീരുമാനിച്ചു.
18ന് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടർന്നു. ബുധനാഴ്ച വൈകീട്ട് ആറിനാണ് മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച കോവിഡ് മാനദണ്ഡം പാലിച്ച് നടക്കും.
Discussion about this post