ന്യൂഡൽഹി : തീവ്രവാദ വിരുദ്ധ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്റിൻ, തനിക്കെതിരെ ഇടത് പക്ഷം നടത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. തന്നെ പശ്ചിമ ബംഗാളിൽ നിന്ന് നാടുകടത്തുകയും കൊൽക്കത്തയിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തത് അന്നത്തെ സി.പി.എം നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാരാണെന്നും, ഇപ്പോൾ തനിക്ക് ബി.ജെ.പി, ആർ.എസ്.എസ് അനുകൂലി എന്ന മുദ്രകുത്താൻ അവർക്ക് എന്ത് യോഗ്യതയാണുള്ളതെന്നും തസ്ലിമ ചോദിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണന രാഷ്ട്രീയത്തിന് വേണ്ടി തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ബലി കഴിച്ചവർ തന്നെയാണ് ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നതെന്ന് അവർ ആരോപിച്ചു. 1993-ൽ പുറത്തിറങ്ങിയ ‘ലജ്ജ’ എന്ന നോവലിന്റെ പേരിൽ ബംഗ്ലാദേശിൽ നിന്നും പിന്നീട് കൊൽക്കത്തയിൽ നിന്നും തനിക്ക് ഓടിപ്പോകേണ്ടി വന്ന സാഹചര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, മതമൗലികവാദത്തെയും മനുഷ്യത്വരഹിതമായ പ്രവണതകളെയും തുറന്നെതിർക്കുന്ന തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ ചേരിയിലാക്കി ഒതുക്കാൻ ശ്രമിക്കേണ്ടതില്ലെന്നും തസ്ലിമ നസ്റിൻ വ്യക്തമാക്കി.
2007-ൽ കൊൽക്കത്തയിൽ തസ്ലിമയുടെ ‘ദ്വിഖണ്ഡിതോ’ എന്ന പുസ്തകത്തിനെതിരെ വലിയ രീതിയിലുള്ള അക്രമങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയതിനെ തുടർന്നാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ തസ്ലിമയോട് നഗരം വിടാൻ ആവശ്യപ്പെട്ടത്. സൈന്യത്തെ വരെ ഇറക്കേണ്ടി വന്ന ആ കലാപത്തിന് ശേഷം തസ്ലിമയ്ക്ക് ദില്ലിയിൽ കനത്ത സുരക്ഷയിൽ കഴിയേണ്ടി വരികയായിരുന്നു. അന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കേണ്ടവർ മതമൗലികവാദികൾക്ക് മുന്നിൽ മുട്ടുമടക്കിയെന്നും, സ്വന്തം നാടായ ബംഗ്ലാദേശിൽ നിന്നും ബംഗാളി ഭാഷയോടുള്ള സ്നേഹം കാരണം അഭയം തേടിയെത്തിയ കൊൽക്കത്തയിൽ നിന്നും തന്നെ ആട്ടിയോടിച്ചവർക്ക് ഇപ്പോൾ തന്നെ വിമർശിക്കാൻ യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും തസ്ലിമ നസ്റിൻ കടുത്ത ഭാഷയിൽ വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ തസ്ലിമയുടെ തിരിച്ചുവരവ് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ സംവാദങ്ങൾക്കും ചേരിതിരിവുകൾക്കും വഴിതുറക്കുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം മാറിയതോടെയാണ് തസ്ലിമയ്ക്ക് കൊൽക്കത്തയിലേക്ക് മടങ്ങിയെത്താൻ വഴിതുറന്നത്. ഓഗസ്റ്റ് ഒന്നിന് രബീന്ദ്ര സദനിൽ നടക്കുന്ന വിദ്വേഷവിരുദ്ധ-മതനിരപേക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ തസ്ലിമയ്ക്ക് സംസ്ഥാന സർക്കാർ പൂർണ്ണ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ട്. തസ്ലിമയുടെ മടങ്ങിവരവിനെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ബി.ജെ.പി നേതൃത്വവും സ്വാഗതം ചെയ്തപ്പോൾ, മുൻകാലങ്ങളിലെ അവരുടെ ഇസ്‌ലാം വിരുദ്ധ പരാമർശങ്ങൾ ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസും (ടി.എം.സി) ഇടത് സംഘടനകളും രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാരിന്റെ പിന്തുണയോടെയാണ് തസ്ലിമ നസ്റിൻ തിരിച്ചെത്തുന്നതെന്നും ഇത് ബംഗാളിലെ വർഗീയ അന്തരീക്ഷം വഷളാക്കുമെന്നുമാണ് വിമർശകരുടെ വാദം. എന്നാൽ, വിദേശ പൗരന്മാരുടെ ഇന്ത്യയിലെ സഞ്ചാര സ്വാതന്ത്ര്യവും വിസ സംബന്ധമായ കാര്യങ്ങളും പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് ഇടത് നേതാവായ സുജൻ ചക്രവർത്തി അടക്കമുള്ളവർ പ്രതികരിച്ചത്.








