അമൃത്സര്‍: കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനും, ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചു. അത്താണിയെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായി. ജൂലൈ ഒന്ന് മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങും.
കോവിഡ് മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങള്‍ക്കും ഗൃഹനാഥനെ നഷ്ടമായ കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലാകും വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളര്‍ത്തച്ഛന്‍ ആകേണ്ടത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. അനാഥര്‍ക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്‍റ് നല്‍കുന്ന ആശീര്‍വാദ് പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കമാകും. ഇവര്‍ക്ക് സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സര്‍ബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴില്‍ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ദുരിതബാധിതരായ കുടുംബാംഗങ്ങള്‍ക്ക് ‘ഘര്‍ ഘര്‍ റോസ്‌ഗാര്‍ ടെ കരോബാര്‍ മിഷന്‍’ കീഴില്‍ അനുയോജ്യമായ ജോലി കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കും.
Discussion about this post