ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം വളരുന്ന ലോകശക്തിയെന്ന പദവി ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്ത്യയുടെ അസംഖ്യം അടിസ്ഥാന ബലങ്ങൾ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ആഗോള ശക്തിയാക്കി മാറ്റുകയാണെന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രാഷ്ട്രീയ ഘടന സുസ്ഥിരമാണെന്നും ബിജെപിയും നരേന്ദ്ര മോദിയും രാഷ്ട്രീയപരമായി സുരക്ഷിതമാണെന്നും അമേരിക്കൻ വിദേശനയ വിദഗ്ധൻ ഡോക്ടർ ജോൺ സി ഹൾസ്മാൻ അഭിപ്രായപ്പെടുന്നു.
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ചില കോണുകളിൽ നിന്ന് ഇന്ത്യക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ജനസംഖ്യാ ശരാശരി പരിഗണിക്കുമ്പോൾ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ അത്ഭുതകരമാണെന്ന് പറയേണ്ടി വരുമെന്ന് ഹൾസ്മാൻ പറയുന്നു. 2024ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. എന്നാൽ ഇന്ത്യൻ ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികവും 25 വയസ്സിൽ തഴെയുള്ളവരും 65 ശതമാനംവും 35 വയസ്സിൽ താഴെയുള്ളവരുമാണ്. ഇത് നേട്ടമാക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
2050ഓടെ ആഗോള ജിഡിപിയുടെ 15 ശതമാനവും ഇന്ത്യയുടെ സംഭാവനയായിരിക്കും. കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് പുറത്തു വരുന്നത് ഇന്ത്യൻ സമ്പദ്ഘടനയുടെ സുവർണ്ണകാലമായിരിക്കുമെന്നും ഡോക്ടർ ഹൾസ്മാൻ പറയുന്നു. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ ഈ വർഷം 11.5 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഒരേയൊരു വൻ സാമ്പത്തിക ശക്തിയായിരിക്കും ഇന്ത്യയെന്ന് ഡോക്ടർ ഹൾസ്മാൻ ഓർമ്മിപ്പിക്കുന്നു.
സുസ്ഥിരമായ ഭരണകൂടവും സ്വാഭാവികമായ സാമ്പത്തിക പുരോഗതിയുമാണ് ഇന്ത്യയുടെ കരുത്ത്. ഇതാണ് ഇന്ത്യയെ ലോകത്തിലെ അതിവേഗം വളരുന്ന ആഗോള ശക്തിയാക്കി മാറ്റുന്നതെന്നും അമേരിക്കൻ വിദേശകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post