തിരുവനന്തപുരം: ലക്ഷദ്വീപിനെ സംബന്ധിച്ച് കേരളത്തിൽ ചിലർ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമന്നും,ദേശസുരക്ഷയും വികസനവുമാണ് മോദി സർക്കാരിന്റെ നയം, ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നത് ഇതിനു വേണ്ടിയാണ്.
”ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്നു കടത്തും നടക്കുന്നുണ്ടെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇത്തരം വിധ്വംസന പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. എന്നാൽ ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിതീർക്കാനാണ് കേരളത്തിലെ ചിലർ ശ്രമിക്കുന്നത്. കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളെ തുരങ്കംവയ്ക്കുകയാണ് ഇവരുടെ ലക്ഷ്യം” അദ്ദേഹം കൂട്ടിച്ചേർത്തു.
കവരത്തി വിമാനത്താവളത്തിന്റെ വികസനം യാഥാർഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. വർഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമുരടിപ്പാണ്. ഗുജറാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ചിലർ എതിർക്കുന്നത്. കേരളത്തിലിരുന്ന് വർഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ വേണ്ടി ചിലർ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post