തിരുവനന്തപുരം: ഏഴു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കര്‍ണാടകയുടെ അവകാശവാദം തള്ളി കെഎസ്ആര്‍ടിസി (കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷൻ) എന്ന ട്രേഡ് മാര്‍ക്ക് ഇനി കേരളത്തിന് സ്വന്തം. കേന്ദ്ര ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. ‘ആനവണ്ടി’യെന്ന വിളിപ്പേരും കെഎസ്ആര്‍ടിസിക്ക് സ്വന്തമായി.
കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനും കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് സ്വീകരിച്ചതോടെയാണു തര്‍ക്കം തുടങ്ങിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനായി ഇന്റര്‍നെറ്റില്‍ കയറി കെഎസ്ആര്‍ടിസിയെന്ന് സെർച് ചെയ്താൽ പലപ്പോഴും വരുന്നത് കര്‍ണാടക ബസിന്റെ വിവരങ്ങളായിരുന്നു. 2014 ല്‍ ‘കെഎസ്ആര്‍ടിസി’ തങ്ങള്‍ക്ക് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കേന്ദ്ര ട്രേഡ് മാര്‍ക്ക് റജിസ്ട്രേഷനെ കര്‍ണാടക സമീപിച്ചു. മറുവാദങ്ങളുമായി കേരളവും രംഗത്തെത്തിയതോടെ നിയമ പോരാട്ടമായി.
1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ല്‍ കെഎസ്ആര്‍ടിസിയായി. കര്‍ണാടകയാകട്ടെ 1973 ലാണ് കെഎസ്ആര്‍ടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കേരളം അനുകൂല വിധി നേടിയത്. ‘ആനവണ്ടി’യെന്ന വിളിപ്പേരും കെഎസ്ആര്‍ടിസിക്ക് അനുവദിച്ചതോടെ മറ്റാര്‍ക്കും ഇനി ഈ പേര് ഉപയോഗിക്കാനാകില്ല.
Discussion about this post