തിരുവനന്തപുരം: കൊടകര കുഴൽപ്പണ വിവാദത്തിൽ പ്രതികരണവുമയി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകര സംഭവത്തിൽ അർധസത്യങ്ങളു അസത്യങ്ങളുംകൊണ്ട് പുകമറ സൃഷ്ടിക്കാനാണ് സിപിഎമ്മും ചില മാധ്യമങ്ങളും ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് ആദ്യമേ വ്യക്തമാക്കിയതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മും ലീഗുമടക്കമുള്ള പാർട്ടികളുടെ 38 കോടിയോളം രൂപ തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ആരും കേസുകൊടുത്തിട്ടില്ല. കൊടകര സംഭവത്തിൽ ബിജെപിക്ക് ബന്ധമില്ലാത്തതിനാലാണ് കേസു കൊടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരിക്കുന്ന ഡിഎംകെ, സിപിഎമ്മിന് 25 കോടി രൂപയാണ് നല്‍കിയത്. അതു സംബന്ധിച്ച് വാര്‍ത്തകളും വന്നിരുന്നു. അത് കള്ളപ്പണമാണോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കൊടകര സംഭവത്തിൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്തശേഷം എന്ത് വിവരമാണ് പൊലീസിനു കിട്ടിയതെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങൾ നിയമവിരുദ്ധമായാണ് ഇപ്പോൾ പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴൊക്കെ കേരള പൊലീസ് ആണെന്നറിഞ്ഞിട്ടും ബിജെപി നേതാക്കൾ പോയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില പാർട്ടി നേതാക്കൾ രാവിലെ നാലുമണിക്കു ആരുമറിയാതെ പോയി ഹാജരായതല്ല. തലയിൽ മുണ്ടിട്ട് പോയതല്ല. ചോദ്യം ചെയ്യാൻ വിളിപ്പിപ്പിച്ചപ്പോൾ നെഞ്ചുവേദന അഭിനയിക്കുകയോ കോവിഡ് ആണെന്നു കള്ളംപറയുകയോ ചെയ്തിട്ടില്ല. എഴുപതുവയസുള്ള ആലപ്പുഴ ജില്ലാ സെക്രട്ടറി പോലും പോയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയെ ചോദ്യംചെയ്യാൻ വിളിച്ച ആ നിമിഷം അന്വേഷണം നിർത്തിവച്ച കാര്യം എല്ലാവർക്കുമറിയാം. എന്നാൽ ബിജെപി നേതാക്കളെ ഒരു കാരണവുമില്ലാതെ, നിയമാനുസൃതമല്ലാതെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ഒരു ബഹളവും ഉണ്ടാക്കാതെ ഹാജരാവുന്നത് ഒന്നും ഒളിക്കാനില്ലാത്തതു കൊണ്ടാണ്. പരാതിക്കാരന്റെ ഫോൺകോൾ വിവരങ്ങളെടുത്ത് ഒരു കാരണവുമില്ലാതെ പാർട്ടിയുടെ സംസ്ഥാന ഓഫിസ് സെക്രട്ടറിയെ നിയമ വിരുദ്ധമായി ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴും അദ്ദേഹം നടപടിക്രമം അനുസരിച്ച് ഹാജരായിട്ടുണ്ട്.
തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാലും ഹാജരാവുമെന്നും നെഞ്ചുവേദന അഭിനയിക്കില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post