ഡല്‍ഹി: രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കരുതുന്നതായി അഭിപ്രായപ്പെട്ട കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു.
വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജി.ആര്‍ മെഹ്ത നിരീക്ഷിച്ചു. വെർച്യുൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കോടതി പറഞ്ഞു. വ്യര്‍ച്വല്‍ വാദം കേള്‍ക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നാണ് 5-ജിയ്ക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂഹി പറഞ്ഞത്. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Discussion about this post