ഉത്തര്‍പ്രദേശ് : യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹന്‍ സിങ്. ഉത്തര്‍പ്രദേശില്‍ അത്തരത്തിലൊരു പുനഃസംഘടനയെ കുറിച്ചും ചിന്തിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
”ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായി നിയമിക്കപ്പെട്ട ശേഷം ഗവര്‍ണറെ ഞാന്‍ കണ്ടിരുന്നില്ല. അവര്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാന്‍ കൃഷിമന്ത്രിയായിരുന്നു. കഴിഞ്ഞ ആറുമാസമായി അവരെ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇത് തികച്ചും വ്യക്തിപരവും ഔപചാരികവുമായ ഒരു കൂടിക്കാഴ്ചയാണ്.” സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാരും സംഘടനയും വളരെ ശക്തമായാണ് മുന്നോട്ടുപോകുന്നത്. ”കരുത്തേറിയ സംഘടനയും ജനപ്രിയസര്‍ക്കാരുമാണ് യുപിയില്‍ പ്രവര്‍ത്തിക്കുന്നത്. 2022 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ബി ജെ പി ഇതിനകം യുപിയില്‍ ആരംഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റ് ലഭിക്കുന്നതിന് പ്രവര്‍ത്തന മികവ് തന്നെയായിരിക്കും മാനദണ്ഡം. പശ്ചിമബംഗാളില്‍ നടത്തിയിരുന്നത് പോലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായും ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ഉത്തര്‍പ്രദേശില്‍ പ്രതിമാസ സന്ദര്‍ശനം നടത്തും” അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post