ബംഗലൂരു: ഉത്തരേന്ത്യൻ സംസ്ഥനങ്ങൾക്ക് പിന്നാലെ കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ സ്ഥിരമായി കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആലോചിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായതിനെ തുടർന്നായിരുന്നു സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ ജൂൺ 14 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് കുറയുകയാണ്.
കടകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകാമെന്നാണ് വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആരാധനാലയങ്ങൾ, സ്വിമ്മിംഗ് പൂളുകൾ തുടങ്ങിയവയ്ക്ക് ഈ മാസം അവസാനം പ്രവർത്തനാനുമതി നൽകാം. നിലവിൽ വാരാന്ത്യ നിയന്ത്രണങ്ങളും, രാത്രികാല നിരോധനവും ഏർപ്പെടുത്തിയാൽ മതിയാകുമെന്നും വിദഗ്ധ സമിതി നിർദ്ദേശിക്കുന്നു.
നേരത്തെ, കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടർന്ന് ഡൽഹിയും ഉത്തർ പ്രദേശും ലോക്ക്ഡൗൺ പിൻവലിച്ചിരുന്നു.
Discussion about this post